റാന്നി ∙ സർക്കാർ ഉത്തരവ് ലംഘിച്ച് അയൽ സംസ്ഥാനത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 84 സങ്കരയിനം പന്നികളെ ഫാം കർഷകർ തടഞ്ഞുവച്ചു മൃഗ സംരക്ഷണ വകുപ്പിനു കൈമാറി. വെറ്ററിനറി സർജന്റെ പരാതിയിൽ റാന്നി പൊലീസ് കേസെടുത്തു. പന്നികളെ കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയ്ക്കു കൈമാറി. പുനലൂർ – മൂവാറ്റുപുഴ പാതയിലെ ചെത്തോങ്കരയിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണു സംഭവം. തമിഴ്നാട് റജിസ്ട്രേഷനുള്ള 2 ലോറികളിലാണ് പന്നികളെ കൊണ്ടുവന്നത്.  
 
സർക്കാർ ഉത്തരവ് പ്രകാരം ഈ മാസം 3 മുതൽ 6 മാസത്തേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കേരളത്തിലെത്തിച്ചു വിൽപന നടത്തുന്നതിനു വിലക്കുണ്ട്. കടത്തൽ നിരോധിച്ച് സർക്കാർ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് വിവിധയിടങ്ങളിൽ നിന്നെത്തിയ കർഷകർ വാഹനങ്ങൾ തടഞ്ഞിട്ടത്. സങ്കരയിനം ഷേർഡ്യുറോക്ക്, യോർക്കഷേർ, ലാൻഡ് റെയ്ഡ് എന്നീ ഇനങ്ങളിൽപെട്ട പന്നികളാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നത്. 100–120 കിലോ വരെ തൂക്കം വരുന്നവയാണെല്ലാം. തുടർന്ന് കർഷകർ ചെത്തോങ്കര വെറ്ററിനറി സർജൻ ഡോ. ധനശ്രീക്കു പരാതി നൽകി.  
 
ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. എസ്.സന്തോഷ്കുമാറിന്റെ നിർദേശ പ്രകാരം അവർ പൊലീസിനു പരാതി നൽകി. തുടർന്നാണു കേസെടുത്തത്. തുടർന്ന് വകുപ്പു മന്ത്രിയുടെ നിർദേശ പ്രകാരം മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ.കെ.ശിവദാസ്, ഷിബിൻ രാജ് എന്നിവർ ചേർന്നാണ് പന്നികളെ എംപിഐക്കു കൈമാറിയത്. 9 ടണ്ണിലധികം തൂക്കമുണ്ട്. വാഹനങ്ങൾ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. 
  English Summary:  
Illegal pig transportation in Kerala is a serious offense. Farmers intercepted trucks carrying 84 crossbred pigs from another state, violating a government ban. The pigs were handed over to the animal protection and handed over to Meat Product of India. |   
                
                                                    
                                                                
        
 
    
                                     
 
 
 |