തളിപ്പറമ്പ്∙ നഗരത്തിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിന് സമീപം രണ്ടാം ദിവസവും വൻതോതിൽ ജനങ്ങൾ സന്ദർശകരായി എത്തുന്നതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ അപകട മുന്നറിയിപ്പ് നൽകി. ഇന്നലെ രാവിലെ മുതൽ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും സന്ദർശകർ കെട്ടിടത്തിന് സമീപത്തേക്ക് വൻതോതിൽ എത്തുകയാണ്. പൊലീസിന്റെയും  വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് ഇന്നലെ പകൽ മുഴുവൻ കെട്ടിടത്തിന് മുൻപിലുള്ള ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചത്. സന്ദർശകരുടെ തിരക്ക് കുറയാത്തതിനെ തുടർന്നാണ് നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നഗരത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തിയത്.  
 
കെട്ടിടത്തിന് തീ പിടിച്ചപ്പോൾ വൻ തോതിൽ പ്ലാസ്റ്റിക്കുകൾ കത്തിയതും പൊട്ടിത്തെറിച്ച ഗ്ലാസ്സുകളും ചിതറിക്കിടക്കുന്നതിനാൽ ആരോഗ്യത്തിന് ഹാനികരമായതിനാൽ ഇവ അപകടകരമാണെന്നും മാത്രവുമല്ല തീ പിടിച്ച കെട്ടിടവും അപകടാവസ്ഥയിലാണെന്നു ചൂണ്ടികാട്ടിയാണ് ഉച്ചഭാഷിണി അറിയിപ്പ് നൽകിയത്. 2 ദിവസമായി ഇവിടെ ശക്തമായ പൊലീസ് കാവൽ തുടരുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ സന്ദർശകർ എത്തുന്നത് തുടരുകയാണ്. തീപിടിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിന് സമീപത്തേക്ക് അനാവശ്യമായി എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെയും തീരുമാനം.  
 
സർക്കാർ ഇടപെടൽ വേണം: മാർട്ടിൻ ജോർജ് 
 തളിപ്പറമ്പ്∙ നഗരത്തിലെ അഗ്നിബാധയിൽ നാശനഷ്ടം ഉണ്ടായവരുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായും ഇടപെട്ട് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കെ.വി.കോംപ്ലക്സിൽ കത്തിനശിച്ച സ്ഥാപനങ്ങൾ സന്ദർശിക്കാൻ എത്തിയതായിരിന്നു അദ്ദേഹം. വ്യാപാരികൾക്കുണ്ടായ നഷ്ടം പോലെ തന്നെ കടയിലെ ജീവനക്കാരുടെ കാര്യവും പരിഗണിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എൻ. പൂമംഗലം, മണ്ഡലം പ്രസിഡന്റ് ടി.ആർ. മോഹൻദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് പ്രസിഡന്റ് ടി.ആർ. മോഹൻദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  
 
സഹായം നൽകണം: വ്യാപാരി വ്യവസായി സമിതി 
 തളിപ്പറമ്പ്∙ കെ.വി.കോംപ്ലക്സിൽ വ്യാപാരി വ്യവസായി സമിതി നേതാക്കൾ സന്ദർശിച്ചു. ജില്ലയിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധയാണ് തളിപ്പറമ്പിൽ ഉണ്ടായതെന്നും 80ൽ അധികം വ്യാപാര സ്ഥാപനങ്ങളാണ് തീപിടിത്തത്തിൽ ഇല്ലാതായതെന്നും നേതാക്കൾ പറഞ്ഞു. സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ വി. ഗോപിനാഥ് പി.എം സുഗുണൻ, പി. വിജയൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.എം. അബ്ദുൽ ലത്തീഫ്, ഇ.സജീവൻ, ടി.സി. വിൽസൻ, കെ.പങ്കജവല്ലി, ജയശ്രീ കണ്ണൻ, കെ.വി. മനോഹരൻ തുടങ്ങിയവർ സന്ദർശിച്ചു.  
 
നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണം: സിപിഐ 
 തളിപ്പറമ്പ്∙ അഗ്നിബാധയിൽ പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്കുമാർ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കടയുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ജീവനക്കാർക്ക് ധനസഹായം നൽകാനും സർക്കാർ തയ്റാകണമെന്നും സന്തോഷ്കുമാർ ആവശ്യപ്പെട്ടു. സംസ്ഥാന എക്സി.അംഗം സി.എൻ.ചന്ദ്രൻ, സംസ്ഥാന കൗൺസിലംഗം സി. പി.ഷൈജൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.കെ.മുജീബ്റഹ്‌മാൻ, കോമത്ത് മുരളീധരൻ, മണ്ഡലം സെക്രട്ടറി ടി.വി.നാരായണൻ, സി.ലക്ഷ്‌മണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.  
 
നഷ്ട പരിഹാരം നൽകണം: ബിജെപി 
 തളിപ്പറമ്പ്∙ അഗ്നിബാധ ഉണ്ടായ തളിപ്പറമ്പിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ സന്ദർശിച്ചു. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന 250ൽ  അധികം വരുന്ന തൊഴിലാളികളും നാശനഷ്ടത്തിന് ഇരയായവരായതിനാൽ അവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ്, ജില്ലാ സെൽ കോഓർഡിനേറ്റർ രമേശൻ ചെങ്ങുനി, മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പണ്ടാരി, കൗൺസിലർ പി.വി.സുരേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.പി. നാരായണൻ, പി. ഗംഗാധരൻ എന്നിവരും ഉണ്ടായിരുന്നു. English Summary:  
Taliparamba fire accident has caused significant damage to businesses and livelihoods in the city. The incident highlights the urgent need for government intervention to provide compensation and support to affected individuals and businesses. Authorities are working to manage the situation and prevent further incidents, and offering assistance to those impacted. |