കോഴിക്കോട്∙ ഫറോക്ക് സ്വദേശിയായ ബിസിനസ്സുകാരന്റെ 1.2 കോടിയിലേറെ രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘത്തിലെ ഒരാളെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വളയഞ്ചിരങ്ങര സ്വദേശി സൈനുൽ ആബിദിനെ(41) ആണ് അറസ്റ്റ് ചെയ്തത്.  കുറഞ്ഞ വിലയിൽ ഷെയർ വാങ്ങി കൂടുതൽ ലാഭം നൽകാമെന്നു അറിയിച്ചു വ്യാജ വെബ്സൈറ്റ് മുഖേന ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിയുടെ സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കിട്ടിയ പണം വിവിധ ബാങ്കുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ 56 ൽ അധികം കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.  
 
പൊലീസ് ഇൻസ്പെക്ടർ കെ.കെ.ആഗേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ടി.ബിജു, സിപിഒ മുജീബ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ഉൾപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ പ്രതിയെ ജയിലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർ തട്ടിപ്പുകളിൽ ഇരയായാൽ 1930 നമ്പറിൽ വിളിച്ചോ www.cybercrime.gov.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്തോ പരാതിപ്പെടാമെന്ന് പൊലീസ് പറഞ്ഞു. English Summary:  
Cyber fraud arrest made in Kozhikode after a businessman lost 1.2 crore rupees. The suspect was arrested for defrauding the victim through a fake website promising high returns on shares. Victims of cyber fraud can report incidents to 1930 or www.cybercrime.gov.in. |