തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിൽ 1999 ൽ വഴിപാടായി സ്വർണം പൊതിഞ്ഞ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് അന്നു ദേവസ്വം ബോർഡിന് നൽകിയ കണക്കനുസരിച്ച് ദ്വാരപാലക ശിൽപങ്ങളിൽ മാത്രം പതിച്ചിരുന്നത് 1564 ഗ്രാം (1.564 കി.ഗ്രാം) സ്വർണം. 2019 ൽ അത് വേർതിരിച്ചു എന്നവകാശപ്പെടുന്ന ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് പറയുന്നതാകട്ടെ ദ്വാരപാലക ശിൽപങ്ങളിൽ ലഭിച്ചത് 577 ഗ്രാം സ്വർണം മാത്രമെന്ന്. അതായത് നഷ്ടമായത് ഒരു കിലോയോളം (987 ഗ്രാം)!  
  
 -  Also Read  മകൻ നടത്തിയത് വഴിപാട്: പത്മകുമാർ   
 
    
 
ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ സ്വർണക്കവർച്ച ബോധ്യപ്പെട്ടെങ്കിലും കണക്കിലെ ഈ ഭീമമായ വ്യത്യാസം ദുരൂഹമായി തുടരുന്നു. സ്മാർട് ക്രിയേഷൻസ് ദേവസ്വം വിജിലൻസിനു നൽകിയ മൊഴി സംശയ നിഴലിലാക്കുന്നതാണ് ഇതും. രാസലായനി ഉപയോഗിച്ചാണ് ചെമ്പുപാളിയിൽ നിന്നു സ്വർണം വേർതിരിച്ചതെന്നാണ് അവർ പറയുന്നത്. എന്നാൽ  അത്തരത്തിൽ വേർതിരിക്കുമ്പോൾ എതാനും ഗ്രാമല്ലാതെ ഒരു കിലോയോളം സ്വർണ നഷ്ടത്തിന് ഒരു സാധ്യതയുമില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കിൽ 1999 ൽ യുബി ഗ്രൂപ്പ് നൽകിയ കണക്കിൽ പിഴവ് സംഭവിച്ചതായിരിക്കണം. എന്നാൽ അതു തെറ്റാണെന്നു സ്ഥാപിക്കാൻ ബോർഡിൽ മറ്റ് ആധികാരിക രേഖകളോ കണക്കോ ഇല്ല.  
 
1999 ൽ ശ്രീകോവിലിലും കാണിക്കവഞ്ചികളിലും അടക്കം സ്വർണം പൊതിയുന്ന പണികൾ പൂർത്തിയാക്കിയ ശേഷം യുബി ഗ്രൂപ്പ് കമ്പനി ഫിനാൻസ് മാനേജർ ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സ്വർണക്കണക്ക് തരം തിരിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ആകെ 30.291 കിലോ സ്വർണമാണ് ശബരിമലയിലെ സ്വർണം പതിപ്പിക്കലിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 1564.190 ഗ്രാം ആണ് ശ്രീകോവിലിന് മുന്നിലെ 2 ദ്വാരപാലക ശിൽപങ്ങളിൽ പതിച്ചതായി വ്യക്തമാക്കുന്നത്. യുബി ഗ്രൂപ്പിന്റെ കത്ത് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.   
 
ശബരിമല ശ്രീകോവിലിലെ വാതിലിലും സ്വർണം പൂശിയതായി യുബി ഗ്രൂപ്പ് നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് എത്രയാണെന്നു വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. വാതിലിലെ കട്ടിളകളിൽനിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചുവെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വിജിലൻസിന് നൽകിയിരിക്കുന്ന വിവരം. ഈ കണക്കും സംശയ നിഴലിലാണ്. English Summary:  
Sabarimala Gold Scandal: Missing Sabarimala gold has become a major controversy after nearly one kilogram disappeared from the temple\“s Dwarapalaka sculptures. A Devaswom Vigilance investigation has highlighted significant discrepancies between the gold quantity recorded by UB Group in 1999 and the amount recovered by Smart Creations in 2019, fueling suspicions of pilferage. |   
                
                                                    
                                                                
        
 
    
                                     
 
 
 |