തിരുവനന്തപുരം ∙ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കാറിനെക്കുറിച്ചുള്ള ചോദ്യം നിയമസഭയിൽ. എന്നാൽ കാറിന്റെ ഉടമ ആരായിരുന്നു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകിയില്ല. മഹാരാഷ്ട്രയിലെ കമ്പനിയുടെ പേരിൽ ആദ്യം റജിസ്റ്റർ ചെയ്ത കാർ മന്ത്രിയുടെ ഭാര്യ പുതുച്ചേരി വിലാസത്തിൽ വാങ്ങി അവിടെ രണ്ടാം ഉടമയായി റജിസ്റ്റർ ചെയ്തിരുന്നു. പിന്നീടു കേരളത്തിലേക്ക് ഇതേ കാറിന്റെ റജിസ്ട്രേഷൻ മാറ്റിയപ്പോൾ രേഖകളിൽ ‘ആദ്യ ഉടമ’ ആയി മാറിയതും ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ചായിരുന്നു റോജി എം.ജോണിന്റെ ചോദ്യം.
പുനലൂർ ആർടി ഓഫിസിൽ 2018ൽ കെഎൽ 25 എൽ 0012 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ഉടമ ആരാണ്, റീ റജിസ്ട്രേഷനാണോ, പുതിയ വാഹനമാണോ, മുൻപ് എവിടെയെല്ലാം ആരുടെയെല്ലാം പേരിൽ റജിസ്റ്റർ ചെയ്തിരുന്നു. പുതുച്ചേരിയിലും പുനലൂരിലും റജിസ്റ്റർ ചെയ്തത് ഒരേ വ്യക്തിയുടെ പേരിലാണോ, പുതുച്ചേരിയിലെ വിലാസം വ്യാജമാണെന്നതു ശ്രദ്ധയിൽ പെട്ടോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. നികുതി വെട്ടിപ്പിനായാണോ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തതെന്നും, പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തവർക്കെതിരെ മുൻപു സർക്കാർ സ്വീകരിച്ച നടപടികൾ ഇതിലും സ്വീകരിക്കുമോയെന്നും റോജി ചോദിച്ചിരുന്നു.
എന്നാൽ നക്ഷത്രചിഹ്നമിടാത്ത ഈ ചോദ്യത്തിനുള്ള മറുപടി മന്ത്രി ലഭ്യമാക്കിയില്ല. സഭയിലും സമാനമായ ചോദ്യം റോജി, സനീഷ്കുമാർ ജോസഫ്, ടി.സിദ്ദീഖ്, കെ.ബാബു എന്നിവർ മന്ത്രിയോടു ചോദിച്ചു. കേരളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തശേഷം രേഖകളിൽ കൃത്രിമം കാണിച്ചു കേരളത്തിൽ പുതിയ വാഹനമായി റജിസ്റ്റർ ചെയ്യുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ‘ഉണ്ട്’ എന്നു മന്ത്രി മറുപടി നൽകി. എന്നാൽ ഇതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
സ്പീക്കർക്ക് നിയമം അറിയാം: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം ∙ നിയമസഭയിൽ വാച്ച് ആൻഡ് വാർഡിനെതിരെ അതിക്രമം നടത്തിയ 3 പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിൽ സ്പീക്കർ ഒരു പക്ഷപാതിത്വവും കാട്ടിയിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി.‘പ്രതിപക്ഷ എംഎൽഎമാരുടെ കയ്യേറ്റത്തിൽ വാച്ച് ആൻഡ് വാർഡിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവം നടക്കുമ്പോൾ ഞാൻ സഭയിൽ ഉണ്ടായിരുന്നില്ല. മുൻപും ഇത്തരം സംഭവങ്ങളിൽ എംഎൽഎമാർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സ്പീക്കർക്ക് നിയമമൊക്കെ അറിയാം.’– മന്ത്രി പറഞ്ഞു.
അവഹേളനമെന്ന്, സ്പീക്കർക്കു പരാതി ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ട് രമേശ് : വിവരാവകാശം വഴി ചോദിക്കണമെന്ന് മന്ത്രി കേളു
തിരുവനന്തപുരം ∙ ഹരിപ്പാട് മണ്ഡലത്തിൽ പട്ടികജാതി വിദ്യാർഥികൾക്കു സൗജന്യ കംപ്യൂട്ടർ പരിശീലനം നൽകുന്നതിനു സ്ഥാപിച്ച സൈബർ ശ്രീ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിയതു സംബന്ധിച്ച ഫയലുകളുടെ പകർപ്പ് നിയമസഭയിൽ ചോദിച്ച രമേശ് ചെന്നിത്തലയോടു വിവരാവകാശ നിയമപ്രകാരം ശേഖരിക്കാൻ മന്ത്രി ഒ.ആർ.കേളുവിന്റെ മറുപടി. ഇതു നിയമസഭയോടുള്ള അവഹേളനമാണെന്നു ചൂണ്ടിക്കാട്ടി രമേശ് സ്പീക്കർക്കു കത്തു നൽകി. ചോദ്യകർത്താവിന് വെബ്സൈറ്റിൽ മന്ത്രി മറുപടി ലഭ്യമാക്കുന്ന, ‘ നക്ഷത്രചിഹ്നമില്ലാത്ത ’ ചോദ്യമായിരുന്നു രമേശിന്റേത്.
സെന്ററിന്റെ പ്രവർത്തനം നിർത്തിയതിന്റെ കാരണം സംബന്ധിച്ച് സെക്രട്ടറിയേറ്റിലെ നോട്ട് ഫയൽ, നടപ്പുഫയൽ എന്നിവയുടെ പകർപ്പ് ലഭ്യമാക്കാമോ എന്നാണ് ചോദ്യം. ആരായുന്ന കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം ശേഖരിക്കാൻ നിർദേശിക്കുന്നത് സാമാജികരുടെ അവകാശത്തോടുള്ള ലംഘനമാണ്. നിയമസഭയെ അവഹേളിക്കുന്ന ഉത്തരം തയാറാക്കി മന്ത്രിക്കു നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അരിപ്പ ഭൂസമരത്തിന് പരിഹാരമായി: മന്ത്രി
തിരുവനന്തപുരം∙ ഭൂരഹിതരായ ദലിത്, ആദിവാസി വിഭാഗങ്ങൾ പുനലൂരിലെ അരിപ്പയിൽ 14 വർഷമായി നടത്തുന്ന ഭൂസമരത്തിനു പരിഹാരമായതായി റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. സമരം നടത്തുന്ന 6 സംഘടനകളും സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ അംഗീകരിച്ചു. പട്ടികവർഗ വിഭാഗത്തിലുള്ള 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തി, അരിപ്പ സമരഭൂമിയിൽ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നൽകും. 209 പട്ടികജാതി കുടുംബങ്ങൾക്ക് 12 സെന്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കും.
സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ചതോടെ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. സമരക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാൽ, ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെന്റ് ഓഫിസറായി നിയോഗിച്ചു. സർവേ നടപടിക്രമങ്ങൾ 13ന് ആരംഭിച്ച് 10 ദിവസത്തിനകം പൂർത്തിയാക്കും. 2026 ജനുവരിയിൽ പുതുവർഷ സമ്മാനമായി ഭൂമി ലഭ്യമാക്കുകയാണു സർക്കാർ ലക്ഷ്യം. റോഡും കളിസ്ഥലവും ഉൾപ്പടെ പൊതു ആവശ്യത്തിനുള്ളതൊഴിച്ചുള്ള 39.9 ഏക്കർ ഭൂമിയാണ് സമരക്കാർക്ക് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് പിന്തുണയില്ല: വിൻസന്റിനെതിരെ ഗണേഷ്
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ഒരു സംഭാവനയും നൽകാത്ത ഏക എംഎൽഎ കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയന്റെ പ്രസിഡന്റായ എം.വിൻസന്റ് ആണെന്നു നിയമസഭയിൽ ആരോപിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ. സഭയിൽ ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ്, സ്വർണപ്പാളി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള വിൻസന്റിനെ മന്ത്രി ഉന്നമിട്ടത്. ഐഎൻടിയുസിയുടെ യൂണിയൻ പ്രസിഡന്റായ ഒരംഗം ഇവിടെ പ്രതിഷേധിക്കുന്നുണ്ടെന്നു പറഞ്ഞായിരുന്നു മന്ത്രിയുടെ വിമർശനം. കെഎസ്ആർടിസി സ്റ്റേഷനിൽ എല്ലായിടത്തും ഈ അംഗത്തിന്റെ ചിത്രമുണ്ട്. എന്നാൽ ബസ് സ്റ്റേഷൻ നവീകരണത്തിനുൾപ്പെടെ ഒരു രൂപ പോലും അദ്ദേഹം എംഎൽഎ ഫണ്ടിൽനിന്നു തന്നിട്ടില്ല.
പച്ചക്കള്ളമെന്ന് വിൻസന്റ്
തന്നെക്കുറിച്ചു മന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്നു എം. വിൻസന്റ് പിന്നീടു പ്രതികരിച്ചു. തന്റെ മണ്ഡലത്തിലെ പൂവാർ ഡിപ്പോയിൽ പുതിയ കെട്ടിടത്തിന് 70 ലക്ഷം രൂപയും വിഴിഞ്ഞം ഡിപ്പോയിൽ റോഡ് കോൺക്രീറ്റിനും വർക്ക്ഷോപ്പ് നവീകരണത്തിനുമായി 14.05 ലക്ഷം രൂപയും അനുവദിച്ചു. ഇതിന്റെ നിർമാണം പൂർത്തീകരിച്ചു. വിഴിഞ്ഞം ബസ് ടെർമിനൽ പദ്ധതി നടപ്പാക്കുന്നതിനു നിരന്തരമായി കെഎസ്ആർടിസി സിഎംഡിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 11നു യോഗം ചേർന്നിട്ടുമുണ്ടെന്നു വിൻസന്റ് പറഞ്ഞു.
കലാമണ്ഡലം സാംസ്കാരിക വാഴ്സിറ്റിയാക്കും
തിരുവനന്തപുരം∙ കലാമണ്ഡലം കൽപിത സർവകലാശാലയെ സമ്പൂർണ സാംസ്കാരിക സർവകലാശാലയായി ഉയർത്തുന്നതിനുള്ള നിർദേശം സർക്കാർ പരിശോധിച്ചു വരുന്നതായി മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. പുതിയൊരു സാംസ്കാരിക ഓപ്പൺ സർവകലാശാല ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. English Summary:
Kerala Politics refers to the latest developments and discussions in the Kerala Legislative Assembly. The recent queries and responses highlight key issues such as vehicle registration, tax evasion, and land rights, reflecting the government\“s engagement with public concerns. |