കോട്ടയം ∙ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചു; ഉണ്ണിക്കൃഷ്ണൻ പോറ്റി നടപ്പാക്കി. ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ് തെളിയാൻ നിമിത്തമായ രമണിക്കു വീടു നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പക്ഷേ, പിരിവെടുത്തു വീട് നിർമിച്ചു നൽകിയത് ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ 2018 ജൂലൈയിൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് രമണിക്കു വീടു നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു ചേർന്ന ദേവസ്വം ബോർഡ് യോഗം, ‘ശരണാശ്രയം’ കാരുണ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നിർമിക്കാനും തീരുമാനമെടുത്തു.
650 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ പ്ലാൻ ബോർഡിന്റെ എൻജിനീയർ തയാറാക്കി. നിർമാണച്ചുമതല ദേവസ്വം ബോർഡുമായി അടുപ്പമുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒപ്പമുള്ള രണ്ട് പേരും ഏറ്റെടുത്തു. 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം വെള്ളറടയിൽ വീടിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തി. 7 മാസം കൊണ്ടു പണി പൂർത്തിയാക്കി സെപ്റ്റംബറിൽ താക്കോൽ കൈമാറി. ചടങ്ങിൽ അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏറ്റുമാനൂർ വിഗ്രഹമോഷണം
ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയത് 1981 മേയ് 24നാണ്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫൻ ഉപയോഗിച്ച ഇരുമ്പുപാര പൊതിഞ്ഞ പേപ്പറാണു കേസിൽ നിർണായക തെളിവായത്. ഈ കടലാസ് അന്ന് വിദ്യാർഥിനിയായിരുന്ന രമണിയുടെ നോട്ട്ബുക്കിൽ നിന്നുള്ളതായിരുന്നു. പൊലീസ് ആദ്യം രമണിയുടെ വീട്ടിലും തുടർന്നു പഴയ നോട്ട്ബുക്ക് വിറ്റ കടയിലും എത്തി. അതോടെ പൊലീസിന് പ്രതി സ്റ്റീഫനിലേക്ക് എത്താൻ എളുപ്പമായി. English Summary:
From Promise to Reality: Ramani\“s house construction was completed by Unnikrishnan Potti after being promised by the Devaswom Board. The house was gifted to Ramani, whose clue led to solving the Ettumanoor idol theft case. The construction was completed in seven months, and the keys were handed over in September. |