deltin33 • 2025-10-23 08:21:09 • views 1202
നടൻ മമ്മൂട്ടി ടൈപ്റൈറ്റിങ് പഠിച്ച ഒരു കാലമുണ്ടായിരുന്നു. അതെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഇങ്ങനെ: ‘പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് റിസൽറ്റ് വരാൻ നാലഞ്ചു മാസം താമസമുണ്ടായിരുന്നു. അത്രയും കാലം വെറുതേ നിൽക്കാനോ... ഞാനൊരു പരിഹാരമാർഗം കണ്ടെത്തി. ടൈപ്റൈറ്റിങ് പഠിക്കുക. അങ്ങനെ ഞാൻ വൈക്കം ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മാസം അഞ്ചു രൂപ ഫീസ്.’
- Also Read സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
വൈക്കത്തെ മുതിർന്നവരോട് ചോദിച്ചാൽ അവരിൽ ചിലർ ഓർമിച്ചെടുക്കും അക്കാലം. 1969 സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് മമ്മൂട്ടി ടൈപ്‌റൈറ്റിങ് പഠിക്കാൻ വന്നിരുന്നത്. ഇത്തരം പ്രൗഢമായ ഓർമകളാണ് കോട്ടയം തിരുനക്കര ശാസ്താനിലയത്തിൽ എം.എസ്.കുമാരിയെ 79-ാം വയസ്സിലും ടൈപ്‌റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്താൻ പ്രേരിപ്പിക്കുന്നത്. ഭർത്താവ് വി.എം.കുമാർ 1962ൽ ആണ് ഇന്ത്യൻ കോളജ് തുടങ്ങിയത്. എൻജിനീയറിങ് ഡിപ്ലോമ, മെക്കാനിക്കൽ കോഴ്‌സുകളും ടൈപ്പിങ് ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ടായിരുന്നു.
1967ൽ ആണ് കുമാരിയുമായുള്ള വിവാഹം. ഇവിടെ എത്തിയതിനുശേഷം കുമാരി ടൈപ്പിങ്ങിൽ ലോവറും ഹയറും പാസായി. പിന്നെ കോളജിന്റെ ഭാഗമായി. 2018ൽ കുമാറിന്റെ വേർപാടോടെ കോളജിന്റെ നടത്തിപ്പ് ഒറ്റയ്ക്കായി. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങും ടൈപ്പ് റൈറ്റിങ് കോഴ്‌സുമാണ് നടത്തുന്നത്.
18 പേർ ടൈപ്പിങ് പഠിക്കാനുണ്ട്. ചിലപ്പോൾ അത് 30 വരെയാകും. സർക്കാർ - പൊതുമേഖലാ ജീവനക്കാരാണ് കൂടുതലും. രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയാണ് പഠന സമയം. ഇതിനിടയിൽ ഒരു മണിക്കൂർ വീതമാണ് ജീവനക്കാരുടെ പഠനം. പിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവരും ടൈപ്പിങ്ങിനു വരുന്നുണ്ട്. 16 മെഷീനുകളാണ് ഇവിടെയുള്ളത്. 60 മെഷീനുകൾ വരെ ഉണ്ടായിരുന്ന കാലം ഓർത്തെടുക്കുന്നു കുമാരി.
ഡിമാൻഡ് കൂട്ടിയ ലോവറും ഹയറും
എസ്എസ്എൽസിയും പ്രീഡിഗ്രിയും പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗവും ടൈപ്‌റൈറ്റിങ് പഠിക്കാൻ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോവറും ഹയറും പാസായവർക്ക് അന്നു നല്ല ഡിമാൻഡ് ആയിരുന്നു. പത്താം ക്ലാസും ടൈപ്പിങും ഉള്ള പെൺകുട്ടികൾക്ക് വിവാഹാലോചനകൾ തകൃതിയായി നടന്നിരുന്ന കാലം. ഒരു മിനിറ്റിൽ 30 വാക്കുകൾ ടൈപ് ചെയ്യാൻ വേഗമുള്ളവർ ഗവൺമെന്റ് നടത്തുന്ന പരീക്ഷയിൽ (കെജിടിഇ) വിജയിച്ചു ‘ലോവർ’ ഗ്രേഡുകാരായി. മിനിറ്റിൽ 45 വാക്ക് വേഗത്തിലെത്തിയവർ ‘ഹയറു’ കാരും 60 വാക്കുകൾ ടൈപ് ചെയ്തവർ ‘ഹൈസ്പീഡു’കാരുമായി.
സർക്കാരിലെ ക്ലറിക്കൽ തസ്തികകളിൽ മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലിഷ് വാക്കും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യണമെന്ന നിർദേശം ഇപ്പോഴുമുണ്ട്. 1990കളിൽ കംപ്യൂട്ടർ എത്തും വരെ ടൈപ്റൈറ്ററുകളുടെ നല്ല കാലം തുടർന്നു. കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ അവശേഷിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കാതോർത്താൽ ‘പാരഗ്രാഫിന് അഞ്ചു സ്പേസ്, കോമയ്ക്കും സെമികോളനും ഒരു സ്പേസ്...’ നിർദേശങ്ങൾ ഇന്നും കേൾക്കാം. രഹസ്യസ്വഭാവമുള്ള സന്ദേശങ്ങൾ ടൈപ്റൈറ്ററിൽ തന്നെ ടൈപ് ചെയ്യണമെന്ന് ചില മന്ത്രിമാർ ഇപ്പോഴും കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനോടു നിർബന്ധം പിടിക്കാറുണ്ടെന്നാണ് വിവരം. കംപ്യൂട്ടറിലെപ്പോലെ മെമ്മറി സൂക്ഷിച്ചുവച്ച് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതലാണ് ഇത്. English Summary:
M.S. Kumari: The 79-Year-Old Keeping Typewriting Alive in Kerala |
|