തിരുവനന്തപുരം ∙ താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ സമീപിച്ചു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ശക്തൻ ബന്ധപ്പെട്ടത്. പുതിയ പുനഃസംഘടനയിൽ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയതോടെ, ശക്തൻ ഡിസിസി പ്രസിഡന്റായി തുടരുമെന്ന സൂചനയാണു നേതൃത്വം നൽകിയത്.  
  
 -  Also Read  ദീപാവലി ബോണസ് ലഭിച്ചില്ല; ടോൾപ്ലാസയിലൂടെ 5000 വാഹനങ്ങളെ ഫ്രീയായി കടത്തിവിട്ട് ജീവനക്കാർ   
 
    
 
ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ശക്തൻ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജിക്കു മുതിർന്നേക്കുമെന്നാണു വിവരം. ശക്തൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പേരു പറഞ്ഞു കേട്ടവരിൽ ടി.ശരത്ചന്ദ്ര പ്രസാദിനെ കെപിസിസി വൈസ് പ്രസിഡന്റായും മണക്കാട് സുരേഷിനെ ജനറൽ സെക്രട്ടറിയായും പുനഃസംഘടനയിൽ നിയമിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എ ഗ്രൂപ്പിലെ പ്രധാന നേതാക്കളും മുന്നോട്ടു വയ്ക്കുന്ന പേര് ചെമ്പഴന്തി അനിലിന്റേതാണ്.  
  
 -  Also Read   പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?   
 
    
 
അനിൽ പ്രസിഡന്റായി വരാൻ താൽപര്യപ്പെടാത്ത ചില നേതാക്കൾ ശക്തൻ തുടരാനായി സമ്മർദം ചെലുത്തുന്നുണ്ട്. ഇതിനിടെ, കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട മര്യാപുരം ശ്രീകുമാറിനെ പ്രസിഡന്റാക്കി, പുനഃസംഘടനയിൽ ഇടഞ്ഞു നിൽക്കുന്ന കെ.മുരളീധരനെ തണുപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NShakthan എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
 N Shakthan wants to be relieved from DCC President post: He has approached the leadership requesting to reinstate him as KPCC Vice President, citing his interest in contesting the upcoming assembly elections and the need for a full-time DCC President. |