തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവന്‍ ഹരികുമാര്‍ എന്നിവരാണ് പ്രതികള്‍. ഹരികുമാര്‍ കുട്ടിയെ കൊലപ്പെടുത്തിയതിനു ശ്രീതു കൂട്ടുനിന്നെന്നാണ് ബാലരാമപുരം കോടതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തിടെയാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
- Also Read ‘ശബ്ദ മലിനീകരണം തടയാൻ വായു മലിനീകരണമോ?’: എയർഹോണുകൾ നശിപ്പിച്ച റോഡ് റോളറിന് പൊല്യുഷൻ സർട്ടിഫിക്കറ്റില്ല, വിവാദം
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ശ്രീതു. ജനുവരി 30നു പുലര്‍ച്ചെയാണു ശ്രീതുവിന്റെ മകളെ, വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍ക്കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. താനാണ് കുട്ടിയെ കിണറ്റിലിട്ടതെന്നു പൊലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ ശ്രീതുവുമായി നടത്തിയ അശ്ലീല വാട്സാപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം അവരിലേക്കും നീണ്ടത്. ഇയാളുടെ നുണപരിശോധനയിൽ നിന്നും ശാസ്ത്രീയ തെളിവുകളിൽ നിന്നും കുറ്റകൃത്യത്തില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമായി. രണ്ടുപേരെയും നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ പൊലീസ് കോടതിയില്‍ മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും ശ്രീതു വിസമ്മതിച്ചിരുന്നു.
- Also Read ‘കണ്ണൂരിലെ രാഷ്ട്രീയക്കാർക്ക് ധാർഷ്ട്യം; അതിവിടെ കാണിക്കരുത്’; വിചാരണയ്ക്കിടെ വിഡിയോ, ശിക്ഷിച്ച് കോടതി
ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയത്. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ശ്രീതുവിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
അയല്‍ക്കാര്‍ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് കിണറ്റില്‍നിന്നു മൃതദേഹം പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ഹരികുമാറിന്റെ ചില താല്‍പര്യങ്ങള്‍ക്കു കുട്ടി തടസമായതിനാല്‍ സഹോദരിയോട് ഇയാള്‍ക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ശ്രീതുവിന്റെ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരുടേത് അടക്കം നാലുപേരുടെ ഡിഎന്‍എ സാംപിളുകളില്‍ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഇവരാരുമല്ല മരിച്ച കുട്ടിയുടെ അച്ഛനെന്നു നേരത്തേ തെളിഞ്ഞിരുന്നു. English Summary:
Balramapuram Child Murder Case: The police have filed a chargesheet against Sreethu and Harikumar for the murder of a two-year-old child. Sreethu is accused of colluding with Harikumar, who allegedly threw the child into a well. |