പത്തനംതിട്ട ∙ വാണിജ്യ – ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയതിൽ ഏജൻസികൾക്കും ഡീലർമാർക്കും ആശങ്ക. വില കൂടിയതുകൊണ്ട് ഹോട്ടലുകളിലേക്കും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നതിൽ പ്രതിസന്ധി നേരിടും. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയ്ക്കാണ് മുൻഗണന നൽകുക. നിലവിൽ ഗാർഹിക സിലിണ്ടറുകൾക്ക് ലഭ്യതക്കുറവില്ല. എന്നാൽ, ക്ഷാമത്തിലേക്കെത്താതെ പിടിച്ചുനിർത്താൻ പ്രയാസപ്പെടുന്നുണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിലാണു പെട്ടെന്നു വില വർധനയും ലഭ്യതയിൽ പ്രശ്നങ്ങളുമുണ്ടായത്.
വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയത് ചെറുകിട ഹോട്ടലുകളെയാണ് ഏറ്റവും ബാധിക്കുക. ഇപ്പോഴുള്ള ഹോട്ടൽ കെട്ടിടങ്ങളിൽ വിറകടുപ്പിനുള്ള സംവിധാനങ്ങളില്ല. ഈ അവസ്ഥ തുടർന്നാൽ ഹോട്ടലുടമകൾ കടുത്ത പ്രതിസന്ധി നേരിടും.
ശശി ഐസക്ക്, ഹോട്ടലുടമ, പത്തനംതിട്ട
നിലവിൽ ഒരു സിലിണ്ടർ വാങ്ങി 25 ദിവസങ്ങൾക്കുശേഷം മാത്രമേ അത് ബിൽ ചെയ്യാൻ സാധിക്കുകയുള്ളു. അതുകൊണ്ട് ലഭ്യതക്കുറവ് സിലിണ്ടറുകളുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടില്ല. പക്ഷേ യുദ്ധവും സംഘർഷ സാഹചര്യങ്ങളും ഇങ്ങനെ തുടർന്നാൽ പാചകവാതകത്തിനു ക്ഷാമം നേരിടും. പുതിയ ഹോട്ടലുകളിലെ അടുക്കളകളെല്ലാം തന്നെ ഗ്യാസ് അടുപ്പുകൾ മാത്രമുള്ളവയാണ്. വിതരണത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും.
പാചകവാതകത്തിന് പൊള്ളുന്ന വിലയായി. സാധാരണക്കാർക്ക് ഗ്യാസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ്. മാസം ആയിരം രൂപയോളം പാചകവാതകത്തിനു മാത്രം ചെലവഴിക്കേണ്ട അവസ്ഥയാണ്.
ബിന്ദു, ഗൃഹനാഥ English Summary:
LPG price hike is causing concern for hotels as the increased cost of commercial cylinders and potential prioritization of domestic cylinder availability could lead to a cooking gas crisis. This situation, exacerbated by West Asian conflicts, poses significant challenges for the food business and its reliance on gas-based kitchens. |