ചെന്നൈ ∙ മധുര- കൊല്ലം നാലുവരിപ്പാത പദ്ധതിയിലെ 35.6 കിലോമീറ്റർ വടുഗപ്പെട്ടി- തെർക്കുവെങ്കാനല്ലൂർ റൂട്ട് അടുത്ത മാസം തുറക്കും. ഇതോടെ, കൃഷ്ണൻ കോവിൽ – രാജപാളയം യാത്രാസമയം 45ൽനിന്ന് 20 മിനിറ്റായി കുറയും. അപകടങ്ങൾ ഒഴിവാക്കാൻ സെൻട്രൽ മീഡിയൻ ക്രോസിങ് ഇല്ലാതെയാണു റോഡ് നിർമിച്ചതെന്നു നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ അറിയിച്ചു. മധുര-കൊല്ലം ദേശീയപാത നാലുവരിപ്പാതയായി ഉയർത്താൻ 2022 ജനുവരിയിലാണു കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.
ആദ്യഘട്ടത്തിൽ ശ്രീമംഗലം മുതൽ രാജപാളയം വരെ 1318 കോടി രൂപ ചെലവിൽ 71.6 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയാണു നിർമിക്കുക. ഇതിൽ ആദ്യഘട്ടമായ തിരുമംഗലം-വടുഗപെട്ടി റൂട്ടിലെ 36 കിലോമീറ്റർ പാത മുൻപു തുറന്നിരുന്നു. മണിക്കൂറിൽ 100 കിലോമീറ്ററാണ് റോഡിലെ പരമാവധി വേഗം. റോഡ് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ മധുരയ്ക്കും രാജപാളയത്തിനും ഇടയിലുള്ള യാത്രാ സമയം 1 മണിക്കൂറായി കുറയും.
മധുര-കൊല്ലം ദേശീയപാതയിൽ ധാരാളം ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നും നാലുവരിപ്പാതയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഓരോ കിലോമീറ്ററിലും നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ആധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിലൂടെ നിരീക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു. നത്തംപെട്ടിയിൽ ടോൾ ഗേറ്റും ഉടൻ തുറക്കും. റോഡ് പൂർണമായും പ്രവർത്തനക്ഷമമാകുന്നതുവരെ കുറഞ്ഞ ടോളായിരിക്കും ഈടാക്കുക. അടുത്ത ഘട്ടത്തിൽ രാജപാളയത്തിനും പുളിയറയ്ക്കും ഇടയിലെ 70 കിലോമീറ്റർ ദൂരമുള്ള റോഡാണു നിർമിക്കുക. English Summary:
The Madurai-Kollam highway\“s 35.6 km Vadugapatti-Thenkavennallur section will open next month, significantly reducing travel time. This four-lane project by NHAI prioritizes safety with features like no central median crossings and advanced traffic monitoring. |
|