നടുവണ്ണൂർ(കോഴിക്കോട്) ∙ മന്ദങ്കാവിലെ കേരഫെഡ് കോംപ്ലക്സിനടുത്തുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം. സിപി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച ഷെഡിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്.
കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയുടെ എട്ടു യൂണിറ്റുകൾ എത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. വിഷപ്പുകയായതിനാൽ സമീപത്തെ വീടുകളിലുള്ളവരെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിയ ശേഷമാണ് തീയണച്ചത്. 12 ടണ്ണോളം മാലിന്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഷീറ്റു മേഞ്ഞ ഷെഡ് തീർത്തും കത്തിനശിച്ചു. ഷെഡിനടുത്തുള്ള 15 ൽ ഏറെ കവുങ്ങിൻ തൈകളും തൊട്ടടുത്ത പറമ്പിലെ മരങ്ങളും കരിഞ്ഞു.
ഷെഡിലെ പ്ലാസ്റ്റിക്കുകൾ തീർത്തും കത്തിയുരുകി. മന്ദങ്കാവിലെ പുളകുടി സുബൈറിന്റെതാണ് ഈ സ്ഥാപനം. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് കെട്ടുകളാക്കി തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും മറ്റും കയറ്റി അയക്കുന്ന സ്ഥാപനമാണിത്. English Summary:
A major fire incident at a plastic waste processing unit near Mandankavu in Naduvannoor, Kozhikode. The blaze at CP Enterprises, which was collecting approximately 12 tons of plastic waste, required multiple fire units and resulted in significant damage to the shed and surrounding vegetation. |