തിരുവനന്തപുരം ∙ സ്ത്രീകളുടെ ഉന്നമനത്തിനും ലോക സമാധാനത്തിനും വേണ്ടിയാണ് ആറ്റുകാലമ്മയ്ക്ക് താൻ പൊങ്കാലയിട്ടതെന്നും അതിലൂടെ കേരളത്തിലെ സ്ത്രീകളുടെ ആത്മസമർപ്പണത്തിൽ പങ്കുചേരുകയായിരുന്നെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ വീടിനു മുന്നിലാണ് ദീപ ദാസ്മുൻഷി പൊങ്കാലയിട്ടത്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും ദീപയ്ക്കൊപ്പം പൊങ്കാലയിട്ടു.
ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയതിനുശേഷം ദീപ ദാസ് മുൻഷി ഒരു ദിവസം ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ സമീപവാസി കൂടിയായ മണക്കാട് സുരേഷാണ് അതിനു വഴിയൊരുക്കിയത്. ഞായർ രാവിലെയാണ് ദീപ സുരേഷിനെ വിളിച്ച് പൊങ്കാലയിടാൻ ആഗ്രഹമുണ്ടെന്നും സൗകര്യമൊരുക്കാമോ എന്നും അന്വേഷിച്ചത്. തുടർന്നാണ് സുരേഷിന്റെ വീടിനു മുന്നിൽ പൊങ്കാലയിടാൻ സൗകര്യമൊരുക്കിയത്. പുലർച്ചെ ആറുമണിയോടെ എത്തിയാണ് ദീപ ദാസ് മുൻഷി പൊങ്കാലയിട്ടത്.
‘‘കാളിയുടെ നാടായ ബംഗാളിൽ നിന്നാണ് ഞാൻ വരുന്നത്. കാളി എന്റെ ഇഷ്ട ദേവതയാണ്. ബംഗാളും കേരളവും ഒരുപാട് സാമ്യതകളുള്ള നാടാണ്. ഇവിടത്തെ ഈ വലിയ ആൾക്കൂട്ടം എന്നെ ഒരുപാട് ആകർഷിച്ചു. കേരളത്തിലെ സ്ത്രീകൾ പുരോഗമനവാദികളാണ്. തിരുവനന്തപുരത്ത് അവരുടെ ഈ ആത്മസമർപ്പണം കണ്ടപ്പോൾ എനിക്കും പങ്കുചേരണമെന്ന് തോന്നി. അങ്ങനെയാണ് ഞാൻ പൊങ്കാല ഉത്സവത്തിൽ പങ്കാളിയായത്.’’ – ദീപ ദാസ് മുൻഷി പറഞ്ഞു. തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിനായാണോ പ്രാർഥിച്ചതെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പും പൊങ്കാലയും തമ്മിൽ ബന്ധമില്ലെന്നും ആറ്റുകാലമ്മ ഇഷ്ടവരദായിനിയാണെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. English Summary:
AICC General Secretary Deepa Dasmunsi participated in Attukal Pongala in Thiruvananthapuram, offering prayers for women\“s upliftment and world peace, highlighting Kerala\“s progressive women. |
|