കരുവന്നൂർ ∙ നിർമാണം നിലച്ച തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിലെ മണ്ണ് മഴയിൽ സമീപത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങി. സ്റ്റേഡിയം മണ്ണിട്ട് നിരപ്പാക്കുന്നതിന് പല ഭാഗത്തായി കൂട്ടിയിട്ട മണ്ണാണ് സമീപത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയത്. പുളിയത്തുപറമ്പിൽ ഇന്ദിര, പാറമേൽ ഫ്രാൻസിസ് എന്നിവരുടെ വീടുകളിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായെന്ന് ഇവർ പറഞ്ഞു.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മഴയിൽ മണ്ണൊലിച്ച് വീടുകളിലേക്ക് എത്തിയിരുന്നു. മൂന്ന് വർഷം മുൻപ് നിർമാണം ആരംഭിച്ച സ്റ്റേഡിയത്തിൽ നേരത്തെ മണ്ണ് അരിച്ച് പൊടി രൂപത്തിൽ ആക്കിയാണ് ലവൽ ചെയ്തിരുന്നത്. ഈ മണ്ണാണ് മഴയിൽ ഒലിച്ചിറങ്ങിയത്. എന്നാൽ ഏതാനും മാസങ്ങളായി നിർമാണം നിലച്ച അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. രണ്ടേക്കർ ആറു സെന്റ് സ്ഥലത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.
ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സ്പോർട്സ് ഫൗണ്ടേഷന് കൈമാറിയതിനാൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം 2023ൽ ആണ് നവീകരണത്തിനായി കൈമാറിയത്. 70 ലക്ഷം രൂപ ചെലവഴിച്ചു മൂന്നു വശങ്ങളിലും സംരക്ഷണ ഭിത്തി, മഡ് കോർട്ട് ഒരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉള്ളത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ. ബിന്ദുവാണ് 2023ൽ നിർമാണോദ്ഘാടനം ചെയ്തത്. രണ്ടു വർഷ പിന്നിട്ടിട്ടും നിർമാണം എങ്ങുമെത്താത്ത അവസ്ഥയാണ്.
കഴിഞ്ഞ വർഷം സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ നിലച്ച സമയത്ത് മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബറിൽ നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകിയിരുന്നു. എന്നാൽ നിർമാണം എങ്ങുമെത്തിയില്ല. മണ്ണൊലിപ്പ് തടയാൻ അടിയന്തര നടപടി വേണമെന്നും നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി യുവജനങ്ങൾക്ക് കളിസ്ഥലം കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ADVERTISEMENT Go AD-FREE English Summary:
Stadium mudslide in Karuvannur has caused significant problems for nearby residents, with soil from the stalled Thaliyakonam stadium construction washing into homes and making them inaccessible. This recurring issue, exacerbated by the construction delay, highlights the urgent need for repairs and completion of the sports facility. |