കയ്റോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാന പദ്ധതിയിൽ ധാരണയായില്ല. ഈജിപ്തിൽ നടക്കുന്ന ചർച്ച മൂന്നു ദിവസം പിന്നിട്ടെങ്കിലും നിർണായക വിഷയങ്ങളിൽ ഇനിയും ചർച്ച ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബന്ദികളെ തടവിൽ വച്ചിട്ടുള്ള ഗാസയിലെ ഇസ്‌ലാമിക് ജിഹാദിന്റെ പ്രതിനിധികളും ഇന്നുമുതൽ ചർച്ചയിൽ പങ്കെടുക്കും. അതിനിടെ, കരാർ വേഗത്തിലാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടൽ ശക്തമാക്കുകയാണെന്നും വിവരമുണ്ട്. അതേസമയം മോചിപ്പിക്കുന്ന ബന്ദികളുടെയും പകരം വിട്ടയയ്‌ക്കേണ്ട പലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറി.
- Also Read ‘മാറ്റത്തിന്റെ പ്രസിഡന്റ്, ഇന്ത്യ – പാക്ക് സംഘർഷം ഒഴിവാക്കി’: ട്രംപിനെ പ്രശംസിച്ച് കാർണി
ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി, ഇസ്രയേൽ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രിയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിശ്വസ്തനുമായ റോൺ ഡെർമർ എന്നിവരും എത്തിയിട്ടുണ്ട്.
തുർക്കി ചാരസംഘടനയുടെ തലവൻ ഇബ്രാഹിം കലിനും ഈജിപ്തിലുണ്ട്. ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് തുർക്കി ചർച്ചയിൽ ഇടപെടുന്നതെന്നു പ്രസിഡന്റ് തയീപ് എർദോഗൻ പറഞ്ഞു. ഹമാസുമായി തുർക്കിക്കു നല്ല ബന്ധമാണുള്ളത്. അതിനിടെ, യുദ്ധാനന്തര ഗാസയിലെ ഭരണനിർവഹണം ചർച്ച ചെയ്യാനായി ഇന്ന് പാരിസിൽ യൂറോപ്യൻ, അറബ് രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം നടക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുക്കും.
അതേസമയം, ഉപരോധം ലംഘിച്ച് ഗാസയിലേക്കു പോയ ഫ്ലോട്ടില സംഘത്തിലെ ഏതാനും ബോട്ടുകൾ കൂടി ഇസ്രയേൽ നാവികസേന ഇന്നലെ പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള 450 ആക്ടിവിസ്റ്റുകൾ സഞ്ചരിച്ച 40 ബോട്ടുകൾ പിടിച്ചെടുത്തിനു പിന്നാലെയാണിത്. ഇസ്രയേലിലെ തടവറകളിൽ ഫ്ളോട്ടില ആക്ടിവിസ്റ്റുകളെ സൈന്യം പീഡിപ്പിച്ചതായി ഗ്രേറ്റ ആരോപിച്ചു. ശുദ്ധജലമോ ഭക്ഷണമോ മരുന്നോ നൽകിയില്ലെന്നും പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ഇന്നലെ ആക്രമണം മയപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ ആക്രമണങ്ങളിൽ 8 പേർ കൊല്ലപ്പെട്ടു.
സമാധാനചർച്ച പുരോഗമിക്കുമ്പോഴും രാജ്യാന്തര ഏജൻസികൾക്ക് ഗാസയിൽ അടിയന്തര സഹായമെത്തിക്കാനാവുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാനുള്ള ഇൻകുബേറ്ററുകൾ എത്തിക്കാൻ ഇനിയും ഇസ്രയേൽ അനുമതി നൽകിയിട്ടില്ലെന്ന് യുനിസെഫ് പറഞ്ഞു. തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രി ഇടനാഴിയിൽ ഒരു കുഞ്ഞിന് 20 മിനിറ്റ് എന്ന രീതിയിൽ ഓക്സിജൻ മാസ്കു പങ്കിടാനായി അമ്മമാർ ഊഴം കാത്തിരിക്കുകയാണെന്ന് യുനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു. English Summary:
Gaza Humanitarian Crisis Deepens: Infants Share Oxygen Masks as Incubator Aid Blocked |