കടലാക്രമണത്തിൽ പൊറുതിമുട്ടുകയാണ് ജില്ലയിലെ തീരദേശ ജനത. കടലാക്രമണത്തിൽ തകർന്ന വീടുകളുടെയും നഷ്ടപ്പെട്ട ഭൂമിയുടെയും കൃത്യമായ കണക്കുകൾപോലും അധികൃതരുടെ കയ്യിലില്ല. തീരദേശ ജനതയുടെ ജീവിത ദുരിതങ്ങൾ ചർച്ച ചെയ്യുന്ന മനോരമ പരമ്പര
വെളിയങ്കോട് ∙ ജില്ലയുടെ തെക്കേ അറ്റത്ത് വെളിയങ്കോട്ടേയും പാലപ്പെട്ടിയിലേയും തീരം കടൽ കവർന്നു തുടങ്ങിയിട്ട് 2 പതിറ്റാണ്ട് പിന്നിടുകയാണ്. തീരം കുറഞ്ഞു വരുന്നത് തടയാനോ അതിനെ കുറിച്ച് പഠിക്കാനോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാവാത്തതിൽ തീരദേശ ജനങ്ങൾ ആശങ്കയിലാണ്.
ദുരന്തം പ്രതീക്ഷിച്ച്
സൂനാമി ഉണ്ടായാൽ കടൽ ദുരന്തം ഉണ്ടാകുമെന്ന് ദുരന്ത നിവാരണ വകുപ്പ് കണ്ടെത്തിയ ജില്ലയിലെ ഏക കടൽത്തീരമായ വെളിയങ്കോട് പത്തുമുറി തീരത്താണ് തീരം സംരക്ഷിക്കാനുള്ള നടപടി ഇനിയും നടപ്പാക്കാത്തത്.സൂനാമി, ഓഖി തിരമാലകൾ ആഞ്ഞടിച്ച തീരങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ ഉണ്ടായ കടൽക്ഷോഭത്തിലും നൂറുകണക്കിന് വീടുകളും ഹെക്ടർ കണക്കിന് ഭൂമിയുമാണ് കടൽ എടുത്തത്. പാലപ്പെട്ടി ബീച്ച്, കാപ്പിരിക്കാട്, അജ്മേർ നഗർ, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി തീരത്തുള്ള കുടുംബങ്ങൾ എല്ലാ വർഷവും ദുരിതത്തിലാണ്. കടലാക്രമണ ഭീഷണി നേരിടുന്ന പാലപ്പെട്ടി ബീച്ചിന് സമീപത്തെ വീടുകൾ.
കടലെടുത്ത കണക്കില്ല
20 വർഷം മുൻപ് കടൽ ഒരു കിലോമീറ്റർ ദൂരത്തായിരുന്നെന്നു മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇക്കാലയളവിൽ കടൽ എടുത്ത വീടുകളുടെയും ഭൂമിയുടെയും കണക്കുകൾ റവന്യു, ഇറിഗേഷൻ വകുപ്പുകൾ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ കൃത്യമായ കണക്കുകൾ ആർക്കും അറിയാത്ത അവസ്ഥയുണ്ട്. ADVERTISEMENT Go AD-FREE
തകർന്ന സംരക്ഷണം
പത്തുമുറി മുതൽ മലപ്പുറം, തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിരിക്കാട് വരെയുള്ള ഒന്നര കിലോമീറ്റർ തീരത്തെ സംരക്ഷണഭിത്തി തകർന്നു കിടക്കുകയാണ്. പ്രതിഷേധം ശക്തമാകുന്ന സ്ഥലങ്ങളിൽ 100 മീറ്റർ മുതൽ 200 മീറ്റർ വരെ പുതിയ കടൽ ഭിത്തി നിർമിക്കും. കാലവർഷം ശക്തമാകുന്നതോടെ പുതുക്കി നിർമിച്ച ഭിത്തിയുടെ ഇരുവശത്തുമുള്ള തകർന്ന സംരക്ഷണഭിത്തിക്കു മുകളിലൂടെ തിരമാലകൾ ആഞ്ഞടിക്കും. ഇതോടെ ബാക്കിയുള്ള തീരവും ഇടിഞ്ഞു പോകും. വീടും സ്ഥലവും നഷ്ടപ്പെട്ട 20 കുടുംബങ്ങളെ പുനർഗേഹം പദ്ധതിയിൽ മാറ്റിപാർപ്പിച്ചു. എങ്കിലും തീരത്തോട് ചേർന്നുള്ള 200 മീറ്റർ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ദുരിതം തുടരുകയാണ്. കാലാവസ്ഥ മുന്നറിയിപ്പ് വരുമ്പോൾ എല്ലാം ഉപേക്ഷിച്ച് വീട് വിട്ട് ഇറങ്ങേണ്ട ഗതികേട് തുടരുകയാണ്. |
|