തിരൂർ ∙ വീട്ടിലേക്കുള്ള വഴി, ആകാശവഴി, 1000 കിലോമീറ്ററാണ് അവൻ പറന്നെത്തിയത്. ആകാശത്തിന്റെ ആയിരം കിലോമീറ്റർ തഴുകൽ പോരാഞ്ഞിട്ടെന്നവണ്ണം തിരൂരിലെ ഷാനവാസിന്റെ കൈകളിലേക്ക് അവൻ സ്നേഹപൂർവം കുറുകിയൊതുങ്ങിയിരുന്നു. നടുവിലങ്ങാടി പ്രിയ അക്വാപെറ്റ്സിലെ പി.ഷാനവാസിന്റെ രണ്ടുവയസ്സുള്ള റേസിങ് ഹോമർ പ്രാവ് മഹാരാഷ്ട്രയിൽനിന്നു തിരൂരിലെ വീട്ടിലേക്കു പറന്നെത്തിയത് 28 മണിക്കൂറിൽ. പറത്തിവിട്ടവരെക്കാൾ വേഗത്തിൽ വീടണഞ്ഞ തന്റെ ഓമനയെ സന്തോഷത്താൽ വിറച്ച കൈകളിൽ ഷാനവാസ് ചേർത്തുപിടിച്ചു.
താനെയിൽനിന്ന് 56 കിലോമീറ്റർ അകലെ കുഡൂസിൽനിന്നു 19ന് രാവിലെ 8 മണിക്കു മറ്റ് 79 പ്രാവുകൾക്കൊപ്പം പറന്നുയർന്ന റേസിങ് ഹോമർ 20ന് രാവിലെ 11.58ന് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും ചേർന്നുള്ള പ്രാവുപറത്തൽ മത്സരമായിരുന്നു. പ്രാവുടമകളും പ്രതിനിധികളും ഉൾപ്പെട്ട സംഘാടക സംഘം റോഡ് മാർഗം പ്രാവുകളുമായി കുഡൂസിലെത്തി നിശ്ചിത സമയത്ത് തുറന്നുവിടുകയായിരുന്നു. സംഘം തിരിച്ചെത്തുന്നതിനു മുൻപേ ‘ജേതാക്കൾ’ മടങ്ങിയെത്തി. പക്ഷേ എല്ലാ പ്രാവുകളും തിരിച്ചെത്തിയിട്ടില്ല.
1001 കിലോമീറ്റർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാനവാസിന്റെ പ്രാവുകൾക്കാണ്. മൂന്നാമതെത്തിയത് താനാളൂർ സ്വദേശിയുടെയും നാലാമത് മങ്കട സ്വദേശിയുടെയും പ്രാവുകളാണ്. മത്സരത്തിനു മുൻപ് പ്രാവുകളെ ക്ലബ് ഓഫിസിൽ എത്തിച്ച് ടാഗിങ് നടത്തും. തിരിച്ചെത്തുന്ന പ്രാവിന്റെ ടാഗിലെ രഹസ്യനമ്പർ സംഘാടകരുടെ മൊബൈൽ ആപ്പിലേക്കു നൽകണം. അങ്ങനെയാണ് വിജയികളെ നിർണയിക്കുന്നത്.
ട്രോഫിയും ചെറിയൊരു തുകയുമാണ് സമ്മാനമെങ്കിലും മത്സരമൊരു ‘ക്രേസ്’ ആണെന്നാണ് ഉടമകൾ പറയുന്നത്. രണ്ടിനം പ്രാവ് പറത്തൽ മത്സരങ്ങളാണുള്ളത്. കൂടുതൽ സമയം പറക്കുന്ന ഹൈ ഫ്ലയർ റേസും കൂടുതൽ ദൂരം പറക്കുന്ന റേസിങ് പീജിയനും. രണ്ടാമത്തെ ഇനത്തിൽ പ്രാവുകളെ മത്സരിപ്പിക്കുന്ന 9 ക്ലബ്ബുകൾ സംസ്ഥാനത്തുണ്ട്. ADVERTISEMENT Go AD-FREE English Summary:
A racing homer pigeon flew 1000 kilometers from Maharashtra to Thirur in just 28 hours, surprising its owner, P. Shanavas. This incredible feat secured the top two positions for Shanavas\“ pigeons in the 1001 km category of a pigeon flying competition organized by Malabar Racing Pigeon Club and Kerala Racing Pigeon Club. |