LHC0088 • 2 hour(s) ago • views 640
കുറ്റിപ്പുറം ∙ കുനമ്പാടത്തേക്ക് റോഡ് വരുമെന്ന വാഗ്ദാനം പ്രതീക്ഷിച്ചാണു കുറഞ്ഞ തുകയ്ക്ക് അഞ്ചു സെന്റിൽ ഭൂമി വാങ്ങി പലരും വീടുവച്ചു താമസം തുടങ്ങിയത്. സർക്കാർ മിച്ചഭൂമി ലഭിച്ചവർക്കും ഇതേ പ്രതീക്ഷയായിരുന്നു. റോഡ് വന്നാൽ ജലവിതരണ പൈപ്പും വികസനവും കുനമ്പാടത്ത് എത്തുമെന്ന് കരുതി. ആദ്യകാലങ്ങളിൽ റെയിൽപാതയ്ക്ക് കുറുകെ കടന്ന് കാൽനടയായുള്ള സഞ്ചാരം ബുദ്ധിമുട്ട് ആയിരുന്നില്ല. പിന്നീട് പല ആളുകൾക്കും പ്രായമായി. മരിച്ചാൽ മൃതദേഹം ശ്മശാനത്തിൽ കൊണ്ടുപോകാൻ വരെ ബുദ്ധിമുട്ടായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും റോഡ് വരുമെന്ന വാഗ്ദാനം തുടരുന്നു.
കടമില്ല, കല്യാണവും
കുനമ്പാടത്തേക്കു വിവാഹാലോചനകൾ വന്നാൽ പലർക്കും താൽപര്യമില്ല. നല്ലൊരു വഴിയില്ലാത്ത വീട്ടിലേക്ക് എങ്ങനെ കല്യാണം ഉറപ്പിക്കും. ഈ കാരണത്താൽ വിവാഹങ്ങൾ മുടങ്ങിയ ഒട്ടേറെപ്പേരുണ്ട്. വിവാഹം ശരിയായാൽ തന്നെ കുടിവെള്ളമില്ലത്തതിനാൽ കുനമ്പാടത്ത് വച്ച് ചടങ്ങുകൾ നടത്താനും സാധിക്കില്ല. കുനമ്പാടത്തുകാരുടെ ലോൺ അപേക്ഷകളും ബാങ്കുകളിൽ കെട്ടി കിടക്കുകയാണ്. വഴിയില്ലാത്തതിനാൽ ഭൂമിക്കു വില ഇല്ല. പിന്നെ എങ്ങനെ ലോൺ തരുമെന്നാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്. തിരിച്ചടവ് മുടങ്ങി ഭൂമി ജപ്തി ചെയ്താൽ പോലും ബാങ്കിന് നഷ്ടം സംഭവിക്കുമെന്നാണ് ബാങ്കുകാർ പറയുന്നത്.
കുനമ്പാടത്തെ കുടിയിറക്കം
ദുരിതത്തിൽ നിന്നു കരകയറാമെന്ന പ്രതീക്ഷ പൊലിഞ്ഞ പല കുടുംബങ്ങളും കുനമ്പാടം വിട്ടു പോയി. നാലു വർഷത്തിനിടെ മൂന്നു കുടുംബങ്ങൾ കുനമ്പാടത്തുനിന്നു കുടിയിറങ്ങി. ഇനിയും പല കുടുംബങ്ങൾക്കും ഒഴിഞ്ഞു പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ കൂലിവേല ചെയ്ത് ജീവിക്കുന്നവർക്ക് മറ്റൊരു വീടും സ്ഥലവും വാങ്ങി മാറാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാം സഹിച്ചു കഴിയുകയാണെന്ന് ഇവർ പറയുന്നു. English Summary:
Kunambadam, a locality in Kerala, faces severe challenges due to the lack of proper road access. This lack of infrastructure has led to difficulties in everyday life, including transportation, access to essential services like water, and even social events like weddings. The ongoing political promises of road development have so far failed to materialize, leaving residents in distress and impacting their livelihoods and future prospects. |
|