cy520520 • The day before yesterday 11:53 • views 673
താനെ ∙ ലോക്കൽ ട്രെയിനിൽ മൊബൈൽ ഫോണിൽ സിനിമ ആസ്വദിച്ചും ഗെയിം കളിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതു മൊബൈൽ മോഷ്ടാക്കൾക്കു സൗകര്യമാകുന്നു. ഫോണിലെ കാഴ്ചകളിൽ മുഴുകുന്നവരെ വീക്ഷിച്ച ശേഷം, സ്റ്റേഷനിൽ നിർത്താനായി ട്രെയിൻ വേഗം കുറയ്ക്കുമ്പോൾ ഫോൺ തട്ടിയെടുത്തു കടക്കുന്നതാണു മോഷ്ടാക്കളുടെ പുതിയ രീതി. മുൻപ്, ട്രാക്കിനു പുറത്തു സിഗ്‌നൽ തൂണുകളിലും മറ്റും കയറിയിരുന്ന്, ട്രെയിനിന്റെ വാതിലിൽ നിന്നു യാത്ര ചെയ്യുന്നവരുടെ ഫോണുകൾ വടി ഉപയോഗിച്ച് അടിച്ചു താഴെയിട്ടു തട്ടിയെടുക്കുന്ന കേസുകളായിരുന്നു കൂടുതൽ.
∙ കഴിഞ്ഞദിവസം ട്രെയിൻ യാത്രയ്ക്കിടെ തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ പിടികൂടാനായി പിന്നാലെ പ്ലാറ്റ്ഫോമിലേക്കു ചാടിയ യുവാവിനു പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ വീണു കാൽ നഷ്ടപ്പെട്ടിരുന്നു. കേസിലെ പ്രതി സോലാപുർ സ്വദേശി കൈലാസ് ജാധവിനെ (27) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവിമുംബൈയിലെ മാളിൽ ജോലിചെയ്യുന്ന ബദ്‌ലാപുർ ഈസ്റ്റ് നിവാസി റിതേഷ് യേരുങ്കറിനാണ് (30) ഇടതുകാൽ നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞിറങ്ങിയ റിതേഷ് താമസസ്ഥലത്തേക്കു പോകാനായി രാത്രി 11നു താനെയിൽ നിന്നാണു ട്രെയിനിൽ കയറിയത്. പിന്നീട്, അംബർനാഥിൽ നിന്നു ട്രെയിൻ വിട്ടതും പ്രതി റിതേഷിന്റെ ഫോൺ തട്ടിയെടുത്തു പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങി ഓടി. പിന്നാലെ ചാടിയിറങ്ങവേയാണു റിതേഷ് വീണത്.
മോഷണ ശേഷം കടന്നുകളയാൻ പ്രതി ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ ബഹളംവച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി മുൻപും മൊബൈലുകൾ മോഷ്ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. English Summary:
Train theft is on the rise, with thieves targeting commuters engrossed in their phones. This new modus operandi involves snatching phones as the train slows down at stations, preying on passengers distracted by movies or games. |
|