deltin33•The day before yesterday 11:51• views 636
ഇറാനിലെ സാമ്പത്തികപ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭരണനേതൃത്വത്തിനെതിരായി നടത്തുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിനു ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണിതിന്റെ വാസ്തവമെന്നറിയാം.
∙ അന്വേഷണം
ഇറാന്റെ പതാകയുമായി ആളുകൾ ഒരു ചത്വരത്തിൽ സംഗമിച്ചതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ‘ഇറാനിൽ ലക്ഷങ്ങൾ തെരുവിൽ... ഇസ്ലാമിക ഭരണാകുടത്തിനെതിരെ. പട്ടിണിയിലും പണപെരുപ്പത്തിലും ജനങ്ങൾ വലയുന്നു..... ജനങ്ങൾ മരിച്ചു വീഴുന്നു.. ഇതിനോടകം 45 പേർ കൊല്ലപ്പെട്ടു... ഇന്റർനെറ്റ് സംവിധാനം നിർത്തു വെച്ചു... ’, എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് (Image credit: Facebook/Charlise Mathew)
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് പരിശോധിച്ചപ്പോൾ, ആളുകളുടെ മരണം 2000 പിന്നിട്ടതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രക്ഷോഭങ്ങൾക്കിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകളെടുത്ത് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വിഡിയോയ്ക്കു സമാനമായ ദൃശ്യങ്ങള്‍ ചുരുങ്ങിയത് മൂന്നു വർഷം മുൻപേ ഓണ്‍ലൈനില്‍ പ്രചരിച്ചതാണെന്ന് വ്യക്തമായി. മാത്രമല്ല, സമാനമായ ഏതാനും വിഡിയോകളും പോസ്റ്റുകളും വാർത്തകളും പരിശോധനയിൽ കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്ന വിഡിയോ ഉൾപ്പെടുന്ന 2022ലെ ഒരു എക്സ് പോസ്റ്റിൽ നിന്ന് വിഡിയോ ബെർലിനിൽ നിന്നുള്ളതാണെന്ന് സൂചന ലഭിച്ചു. ‘Will people in #Iran one day be able to express their opinion so freely too? #Berlin’ എന്നാണ് പോസ്റ്റിലെ ജർമൻ ഭാഷയിലുള്ള കുറിപ്പിന്റെ ഇംഗ്ലിഷ് പരിഭാഷ. ഈ സൂചനയുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, വൈറൽ വിഡിയോ ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകൾ 2022ൽ ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ വിക്ടറി കോളത്തിൽ ഒത്തുകൂടിയതിന്റേതാണെന്ന് വ്യക്തമായി.
2022 സെപ്റ്റംബർ 16ന് നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഗഷ്‌തെ ഇര്‍ഷാദ് അറസ്റ്റു ചെയ്ത കുർദിഷ് യുവതി മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിൽ ഇറാനിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജർമനിയിലുള്ള ഇറാൻ പൗരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്. റാലിയിൽ 80,000ൽ അധികം ആളുകൾ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽനിന്ന്, ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധമെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2022ൽ ജർമനിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ പഴയതാണ്. 2022ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ നടന്നിരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമനിയിലുള്ള ഇറാൻ പൗരന്മാർ നടത്തിയ റാലിയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്. English Summary:
A video circulating online claims to show current protests in Iran, but it is actually a footage from a 2022 solidarity rally in Berlin. The rally was held to support protests in Iran following the death of Mahsa Amini.