തിരുവനന്തപുരം ∙ ‘കെട്ടിടം ഒഴിയൽ’ തർക്കത്തിനു പിന്നാലെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തും ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയും വീണ്ടും നേർക്കുനേർ. ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് പുതുതായി സ്ഥാപിച്ചു. കൗൺസിലർക്ക് അനുവദിച്ച മുറിക്കു മുന്നിലാണു കഴിഞ്ഞ കൗൺസിൽ കാലയളവിൽ ബോർഡ് സ്ഥാപിച്ചിരുന്നത്. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടാം എങ്കിലും എംഎൽഎക്ക് പരാതിയില്ലെന്നാണു സൂചന.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎൽഎയുടെയും കൗൺസിലറുടെയും ഓഫിസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആർ.ശ്രീലേഖ വി.കെ.പ്രശാന്ത് എംഎൽഎയോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഓഫിസിലെ അസൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം . എന്നാൽ ഓഫിസ് ഒഴിയില്ലെന്ന് എംഎൽഎ അറിയിച്ചു. തർക്കം തുടരുന്നതിനിടെ, കൗൺസിലർക്ക് നേരത്തേ അനുവദിച്ച മുറിയിൽ തന്നെ ശ്രീലേഖ ഓഫിസ് തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പുതിയ ബോർഡ് സ്ഥാപിച്ചത്. English Summary:
Kerala Building Dispute centers around VK Prasanth MLA and R Sreelekha. A dispute over building occupancy escalates with the placement of name boards, highlighting tensions between the MLA and the councillor. |
|