ഗുരുവായൂർ ∙ തലേന്ന് മുതൽ കാത്തുനിന്ന ഭക്തർക്ക് ഇന്നലെ രാവിലെ 7.30 ആയിട്ടും ക്ഷേത്രദർശനം ലഭിച്ചില്ല. രോഷാകുലരായ ഭക്തർ ദേവസ്വം ഉദ്യോഗസ്ഥരോടും സെക്യൂരിറ്റി ജീവനക്കാരോടും തട്ടിക്കയറി. പുതുവർഷമായതിനാൽ ദർശനത്തിന് ഒട്ടേറെ നേതാക്കളും വിഐപികളും ഉണ്ടായിരുന്നു. ഓരോരുത്തർക്കും ഒപ്പം അനുയായികളും തള്ളിക്കയറി എത്തിയത് ദേവസ്വത്തിന് ബുദ്ധിമുട്ടായി.
ശുപാർശയുമായി സ്പെഷൽ ദർശനത്തിന് ടോക്കൺ വാങ്ങുന്നവരും 1000 രൂപയുടെ നെയ്‌വിളക്ക് എടുത്തവരും കൂടിയായപ്പോൾ വരി നിന്നവർക്ക് പരിഗണന ലഭിച്ചില്ല.കാത്തു നിൽക്കുന്നവരുടെ മുന്നിലൂടെ മറ്റുള്ളവർ തൊഴുതു മടങ്ങുന്നതു കണ്ട് ക്ഷമ നശിച്ച ഭക്തർ പ്രതികരിച്ചു. ദീപസ്തംഭത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരുമായി ഉന്തുംതള്ളുമായി.
ഗേറ്റ് തകർത്ത് കുറച്ചു പേർ അകത്തു കടന്നു. ഇതോടെ നെയ്‌വിളക്ക് ടിക്കറ്റ് നിർത്തിവച്ചു. വരി നിൽക്കുന്നവർക്ക് പരിഗണന നൽകി.ക്ഷേത്രത്തിലെ ക്രമാതീതമായ തിരക്കു മൂലം ഭക്തർ മണിക്കൂറുകൾ കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ ദേവസ്വം ഉടൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പറഞ്ഞു.
500 പേരുടെ ഗ്രൂപ്പ് കണക്കാക്കി ബയോ മെട്രിക് ടോക്കൺ ഏർപ്പെടുത്തും. ഇവർക്ക് ദർശനം ലഭിക്കുന്ന സമയവും ടോക്കൺ നമ്പറും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് സ്ഥാപിക്കും. തൽസ്ഥിതി അറിയാൻ മൊബൈൽ ആപ് ഏർപ്പെടുത്തും. ഇതിനായി ദേവസ്വം ഭരണസമിതി തീരുമാനം എടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. English Summary:
Guruvayur Temple faced immense crowd issues leading to devotee frustration. The Devaswom Board is implementing a biometric token system and a mobile app to manage crowds and provide a better darshan experience. |