പോത്തൻകോട് ∙ അയിരൂപ്പാറയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു എന്ന പ്രചാരണം കെട്ടിച്ചമച്ചതെന്ന് പൊലീസ്. മദ്യലഹരിയിൽ വീട്ടിലെ പാത്രങ്ങളും വാതിലുകളും ചവിട്ടി തകർത്തതിനെ തുടർന്നു കാലിന് പരുക്കേറ്റ യുവാവ്, കാട്ടുപന്നി ആക്രമിച്ചെന്ന് കളവ് പറഞ്ഞ് 108 വിളിച്ചു വരുത്തി ആശുപത്രിയിൽ ചികിത്സ തേടിയതാണ് എന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
അയിരൂപ്പാറ മാവേലി സ്റ്റോറിനു സമീപത്തു താമസിക്കുന്ന 42കാരനാണ് കാട്ടുപന്നി ആക്രമിച്ചെന്ന് അറിയിച്ച് പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും ഒരു പോലെ ചുറ്റിച്ചത്. ഞായർ രാത്രി 8.30 ഓടുകൂടിയാണ് പഞ്ചായത്ത് അംഗം ബിന്ദു ബാബുരാജിനെ യുവാവ് ഫോണിൽ വിളിച്ച് തന്നെ കാട്ടുപന്നി ആക്രമിച്ചതായി അറിയിച്ചത്. ബിന്ദു സ്ഥലത്ത് എത്തും മുൻപേ യുവാവ് 108 ആംബുലൻസ് വിളിച്ചു വരുത്തി കയറി പോയി.
കടയിൽ നിന്നു പാൽ വാങ്ങി വീട്ടിലേക്കു പോകുംവഴി തോട്ടിൽ നിന്നു പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ചു എന്നാണ് യുവാവ് അറിയിച്ചത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പഞ്ചായത്ത് അംഗവും പൊലീസും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് കാട്ടുപന്നി ആക്രമണം കെട്ടിച്ചമച്ചതാണെന്ന് തിരിച്ചറിഞ്ഞത്. വാതിൽ ചവിട്ടി തകർത്തപ്പോഴാണ് കാലിന് പരുക്കേറ്റതെന്ന് യുവാവിന്റെ അമ്മ തന്നെ വെളിപ്പെടുത്തിയെന്നും പഞ്ചായത്ത് അംഗം ബിന്ദുവും പോത്തൻകോട് പൊലീസും വ്യക്തമാക്കി.
English Summary:
Wild boar attack hoax in Kerala is the focus. A youth in Airooppara, Pothancode falsely reported a wild boar attack after injuring himself while drunk, leading to a police investigation that revealed the fabrication. |