രാജകുമാരി ∙ അവധിക്കാലത്ത് സഞ്ചാരികൾ നിറഞ്ഞ് കാെളുക്കുമല. കഴിഞ്ഞ 5 ദിവസം 11,214 സഞ്ചാരികളാണ് കാെളുക്കുമല സന്ദർശിച്ചത്. ക്രിസ്മസ് ദിനത്തിൽ 374 ജീപ്പ് ട്രിപ്പുകളിലായി 2,244 പേർ കാെളുക്കുമലയിൽ എത്തി. 27ന് 510 ട്രിപ്പുകളിലായി 3,060 പേർ കാെളുക്കുമല സന്ദർശിച്ചു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവയിൽ മുറികൾ ലഭിക്കാത്ത അവസ്ഥയാണ്. പുതുവത്സര ദിനത്തിലാണ് കാെളുക്കുമലയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്താറുള്ളത്. മനോഹരമായ സൂര്യോദയ കാഴ്ചയും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളുമാണ് കാെളുക്കുമലയുടെ പ്രത്യേകത.
സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിലുള്ള കാെളുക്കുമലയിലാണ് 80 വർഷം പഴക്കമുള്ള തേയില ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 1935ൽ ഇംഗ്ലണ്ടിൽനിന്നു കാെണ്ടുവന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ തേയില കാെളുന്ത് സംസ്കരിക്കുന്ന ഫാക്ടറിയാണിത്.
2007ൽ ഗോൾഡ് ലീഫ് ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ഇവിടത്തെ ചായ രുചിയെ തേടിയെത്തിയിട്ടുണ്ട്. മൂന്നാറിൽനിന്ന് 35 കിലോമീറ്റർ ദൂരമുള്ള കാെളുക്കുമലയിലയുടെ കൂടുതൽ ഭാഗവും തമിഴ്നാടിന്റെ അധീനതയിലാണെങ്കിലും ഇവിടേക്ക് റോഡ് വഴിയുള്ള പ്രവേശനം കേരളത്തിൽനിന്ന് മാത്രമാണ്.
സൂര്യനെല്ലിയിൽനിന്ന് കാെളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘട പാതയായതിനാൽ ജീപ്പ് മാത്രമേ കടന്ന് പോകുകയുള്ളൂ. ചിന്നക്കനാലിലുള്ള 238 ജീപ്പുകൾക്കാണ് ഇവിടേക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഈ ജീപ്പുകൾ മോട്ടർ വാഹന വകുപ്പ് പ്രത്യേകം റജിസ്റ്റർ ചെയ്ത് 3 മാസം കൂടുമ്പോൾ ഫിറ്റ്നസ് പരിശോധന നടത്തുന്നുണ്ട്.
കാെളുക്കുമല ട്രെക്കിങ്ങിന് 3,100 രൂപയാണ് ജീപ്പ് വാടക. 6 പേർക്കാണ് ഒരു സമയം ജീപ്പിൽ സഞ്ചരിക്കാൻ കഴിയുക. പുലർച്ചെ 4 മുതലാണ് ട്രെക്കിങ് ആരംഭിക്കുന്നത്. English Summary:
Kolukkumalai is experiencing a surge in tourist arrivals, especially during holidays. The area is known for its high-altitude tea plantations and scenic beauty, attracting visitors seeking unique experiences. |