കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിലെയും ബാർ കൗൺസിൽ തിരഞ്ഞെടുപ്പിലെയും വിജയികൾ ഒരേ വീട്ടിൽ. കോഴിക്കോട് ചാലപ്പുറം തപാൽ ഓഫിസിനു സമീപമുള്ള കൊടക്കാട്ടകത്ത് വീട്ടിലാണ് വിവിധ തിരഞ്ഞെടുപ്പുകളിലെ ഡബിൾ ജയമെത്തിയത്. ഈ വീട്ടിലെ മരുമകളും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഫാത്തിമ തഹ്‌ലിയ ആണ് ആദ്യം വീട്ടിൽ വിജയമധുരമെത്തിച്ചത്. കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മികച്ച ഭൂരിപക്ഷത്തോടെയാണ് തഹ്‌ലിയ ശനിയാഴ്ച ജയിച്ചത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച കോഴിക്കോട് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ കൊടക്കാട്ടകത്ത് വീട്ടിലെ കുടുംബനാഥനും തഹ്‌ലിയയുടെ ഭർത്താവ് അഡ്വ.ഷെഹസാദിന്റെ പിതാവുമായ അഡ്വ.കെ.ആലിക്കോയ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതോടെ വീട്ടിൽ ‘ഇരട്ട’വിജയമായി. സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന അഭിഭാഷകരിൽ ഒരാളാണ് നഗരത്തിലെ ആലിഷാസ് എൽഎൽപിക്ക് നേതൃത്വം നൽകുന്ന ആലിക്കോയ വക്കീൽ.
43 വർഷമായി അഭിഭാഷക രംഗത്തുളള ആലിക്കോയയുടെ ജൂനിയർമാരിൽ മുപ്പതോളം പേർ പിന്നീട് സ്വതന്ത്ര അഭിഭാഷകരായി നഗരത്തിലെ നിയമമേഖലയിൽ സജീവമാണ്. സംഘടനയ്ക്കുള്ളിൽ ഗുരുവിനായി ഇവരുടെ അകമഴിഞ്ഞ പ്രവർത്തനമാണ് ബാർ അസോസിയേഷൻ തലപ്പത്ത് മികച്ച ജയം നേടാൻ ആലിക്കോയക്കു പിന്തുണയായത്. പി.ലിവിൻസ്(സെക്രട്ടറി), രജീഷ് ചന്ദ്രൻ(ട്രഷറർ), സന്ദീപ് കൃഷ്ണൻ, പി.വി.ശാന്ത(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ബാർ അസോസിയേഷനിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ.
നഗരത്തിലെ 76 കോർപറേഷൻ വാർഡുകളിൽ ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനം നേടിയാണ് 2273 വോട്ട് ഭൂരിപക്ഷത്തോടെ തഹ്‌ലിയ കുറ്റിച്ചിറ വാർഡിൽ ജയിച്ചത്. 1952ൽ കോഴിക്കോട് മുനിസിപ്പാലിറ്റി ആയിരിക്കെ 25–ാം വയസ്സിൽ കുറ്റിച്ചിറ വാർഡിൽ നിന്നാണ് പിന്നീട് കേരള മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി സജീവമായി നിലകൊണ്ട സിഎച്ചിന്റെ പിൻമുറക്കാരിയായി കുറ്റിച്ചിറയിൽ മികച്ച വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് തഹ്‌ലിയ. സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പടെ ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ള തറവാടായ പുതിയ കുഞ്ഞിത്താൻ മാളികയിലെ മുതിർന്ന അംഗമായ സഫിയയിൽ നിന്നാണ് ഫാത്തിമ നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുളള പണം ഇത്തവണ സ്വീകരിച്ചത്. English Summary:
Fathima Thahliya and Adv. K. Alikkoya\“s family celebrates double election victory in Kozhikode. Thahliya won the Kuttichira ward election, followed by Alikkoya\“s election as President of the Kozhikode Bar Association, marking a significant achievement for their family. |
|