കൊടുങ്ങല്ലൂർ ∙ ശാന്തിപുരം പള്ളിനടയിൽ ദേശീയപാത കുറുകെ കടക്കുന്നതിനു നാട്ടുകാർ സ്ഥാപിച്ച താൽക്കാലിക കോണി കാണാതായി. ദേശീയപാതയുടെ കിഴക്കു ഭാഗത്തുള്ളവർക്കു പടിഞ്ഞാറു ഭാഗത്തേക്കു പോകുന്നതിനു വേണ്ടിയാണ് നാട്ടുകാർ താൽക്കാലിക കോണി സ്ഥാപിച്ചത്. ദേശീയപാതയുടെ കിഴക്കു ഭാഗത്തുള്ളവർക്കു ഏറെ ഉപകാരമാണ് ഇൗ താൽക്കാലിക കോണി.
രണ്ടു വർഷത്തോളമായി നാട്ടുകാർ ഇതു ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച രാത്രി മുതൽ കോണി കാണാനില്ല. തിങ്കളാഴ്ച രാവിലെ റോഡിന്റെ മറു ഭാഗത്തേക്കു പോകാൻ എത്തിയപ്പോഴാണ് നാട്ടുകാർ കോണി കാണാതായതു അറിയുന്നത്. പള്ളിനടയിൽ ദേശീയപാതയിൽ അടിപ്പാതയോ മേൽപാതയോ സ്ഥാപിക്കാത്തതു തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആയിരുന്നു ആരോപണം. തിരഞ്ഞെടുപ്പിൽ വർഷങ്ങളായി സിപിഎം കൈവശം വച്ചിരുന്ന പള്ളിനട വാർഡ് കോൺഗ്രസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കോണി കാണാതായതിനു പിറകിൽ സിപിഎം ആണെന്നു ആരോപണം ഉയർന്നു. ഇതോടെ സിപിഎം നേതാക്കൾ പള്ളി നടയിൽ കോണി പുനഃസ്ഥാപിച്ചു.
കോണി കടത്തിക്കൊണ്ടു പോയതു കോൺഗ്രസ് ആണെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടി കോൺഗ്രസിന്റെ നാടകമാണിതെന്നും സിപിഎം ആരോപിച്ചു. കോണി കടത്തിക്കൊണ്ടു പോയവരെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനന്റെ നേതൃത്വത്തിൽ സിപിഎം പ്രതിഷേധയോഗവും നടത്തി. വൈകിട്ട് തന്നെ കോണി സ്ഥാപിച്ചതു നാട്ടുകാർക്കു ആശ്വാസമായി. |
|