പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് കുടുംബം എന്ന വ്യവസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. പ്രായപൂർത്തിയാകുമ്പോൾ സ്വന്തമായി ഒരു വീട്ടിലേക്ക് മാറുന്ന പ്രവണത ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ തീരെ കുറവാണെന്ന് പറയാം. എന്തിനേറെ വിവാഹം കഴിഞ്ഞ് നാൽപതുകളിൽ എത്തുമ്പോൾ പോലും പ്രായമായ മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത് തികച്ചും സ്വാഭാവികമായാണ് നാം കരുതുന്നതും. എന്നാൽ ഈ കാഴ്ചപ്പാട് മൂലം 28കാരനായ ഒരു യുവാവ് അമേരിക്കൻ സുഹൃത്തുക്കളിൽ നിന്നും പരിഹാസം നേരിടുകയാണ്.
സിംഗപ്പൂർ സ്വദേശിയായ യുവാവാണ് പരിഹാസങ്ങൾ സഹിക്കാൻ വയ്യാതെ ഇത് അസാധാരണമായ കാര്യമാണോ എന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളോട് ചോദിക്കുന്നത്. വീട്ടുചെലവുകളിൽ തന്റെ കൃത്യമായ പങ്കുണ്ടെന്നും മാതാപിതാക്കൾ സ്വകാര്യ ജീവിതത്തിൽ കൈകടത്തുന്നില്ല എന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. തനിക്ക് ഭേദപ്പെട്ട തുക വരുമാനമുണ്ടെന്നും സ്വന്തമായി ഒരു വീടോ ഫ്ലാറ്റോ എടുത്ത് മാറുന്നത് പ്രയാസമല്ലെന്നും യുവാവ് വിശദീകരിക്കുന്നു. എന്നാൽ മാതാപിതാക്കൾക്കൊപ്പം തന്നെ ജീവിതം തുടരുന്നതിന് ഇന്നോളം എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ല.
അവർക്കൊപ്പം കഴിയുന്നു എന്നതുകൊണ്ട് താൻ ഈ പ്രായത്തിലും അവരുടെ നിയന്ത്രണത്തിലാണെന്ന് അർഥമില്ല. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടുതന്നെയാണ് ജീവിതം. അമേരിക്കയിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴെല്ലാം താനെന്തോ കുറ്റകൃത്യം ചെയ്യുന്നു എന്ന രീതിയിലാണ് അവർ ഇതിനോട് പ്രതികരിക്കുന്നത്. Representative Image generated using AI Assist
മുപ്പതിനോട് അടുക്കുമ്പോഴും എന്തുകൊണ്ട് വീട്ടിൽ നിൽക്കുന്നു എന്ന് നിരന്തരം അവർ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങൾ മനസ്സിലേക്കെടുക്കുന്നതും അനാവശ്യ പ്രാധാന്യം കൊടുക്കുന്നതും മാത്രമാണ് പ്രശ്നമെന്നാണ് പോസ്റ്റ് കണ്ടവരിൽ ഭൂരിഭാഗവും പ്രതികരിക്കുന്നത്.
18 തികയുമ്പോൾ തന്നെ കുട്ടികളെ നിർബന്ധിച്ച് വീട്ടിൽ നിന്നും ഇറക്കി വിടുന്ന മാതാപിതാക്കൾ അമേരിക്കയിലുണ്ടെന്നും അതിനാൽ ഒന്നിച്ചുള്ള ജീവിതശൈലി അവർക്ക് ചിന്തിക്കാൻ ആവാത്തതിനാലാണ് ഇത്തരത്തിൽ പരിഹസിക്കുന്നതെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ ജീവിതസ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ ഇല്ലാതെ തുടരാൻ സാധിക്കുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്നതില്‍ യാതൊരു അസാധാരണത്വവുമില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ജനങ്ങൾ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യക്കാർക്കിടയിൽ കൂട്ടുകുടുംബമായുള്ള ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ അടുത്തകാലത്തായി കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വിശേഷിച്ച് കേരളത്തിലെ യുവജനങ്ങൾ വിവാഹശേഷം തനിച്ചൊരു താമസ സൗകര്യം കണ്ടെത്തുന്നത് തന്നെയാണ് നല്ലത് എന്ന് കരുതിതുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നും അകന്നുനിൽക്കാനുള്ള താൽപര്യമല്ല മറിച്ച് മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, സാമ്പത്തിക ആവശ്യങ്ങൾ എന്നിവയാണ് അതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ സുഗമമായി നിറവേറ്റാൻ മാറി താമസിക്കുന്നത് കൂടുതൽ സൗകര്യമാകുമെന്ന് പുതുതലമുറ ചിന്തിക്കുന്നു.
കൂടുതൽ കാര്യപ്രാപ്തിയോടെ ജീവിതത്തെ സമീപിക്കാനും പരസ്പരം ആഴത്തിൽ മനസ്സിലാക്കി മുന്നോട്ടുപോകാനും അധികം അഡ്ജസ്റ്റ്‌മെന്റുകൾ ഇല്ലാത്ത ജീവിത സാഹചര്യമൊരുക്കാനും മാറി താമസിക്കുന്നതിലൂടെ പലർക്കും സാധിക്കുന്നുണ്ട്. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പോലും തലമുറകൾ തമ്മിലുള്ള അന്തരം പ്രശ്നമില്ലാതെ ആധുനിക രീതിയിൽ പാരന്റിങ്ങിന് അവസരം ഒരുങ്ങുന്നു എന്നതാണ് മറ്റൊരു കാര്യം.
ഐടി പോലെയുള്ള മേഖലകളിൽ ഉയർന്ന വരുമാനം ലഭിക്കുന്നതും മികച്ച വായ്പാ സൗകര്യങ്ങളും സ്വന്തമായി വീട് കണ്ടെത്തി മാറുന്നത് യുവാക്കൾക്ക് അധിക ബാധ്യതയാകുന്നില്ല എന്നതും കാരണമാണ്. വാടകയ്ക്ക് വീടെടുത്തു മാറുന്നത് അപമാനമായി കാണുന്ന കാലവും കഴിഞ്ഞു.
സൗകര്യങ്ങൾ ഏറെയാണെങ്കിലും ഒരു വിപരീത സാഹചര്യത്തിൽ തനിയെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു എന്നതാണ് പ്രധാന പ്രശ്നം. ചെലവുകൾ വർധിക്കുന്നു എന്നതും. വാടക, ഇഎംഐ, നിത്യ ചെലവുകൾ, കറന്റ് ചാർജ് - വാട്ടർ ചാർജ് തുടങ്ങിയവ പ്രത്യേകമായി നൽകേണ്ടി വരുമ്പോൾ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഇതിലേക്കായി മാത്രം നീക്കി വയ്ക്കേണ്ടിവരുന്നു. ജോലി തിരക്കുകൾക്കിടയിൽ വീടിന്റെ പരിപാലനം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോൾ ചിലർക്കെങ്കിലും തനിച്ചുള്ള താമസം അധിക ബാധ്യതയാകുന്നുണ്ട്. English Summary:
Living with parents after 28 is still common in many cultures, particularly in Asia, where family values are highly regarded. This practice offers benefits such as shared expenses and family support, though it may be viewed differently in Western cultures. Ultimately, the decision to live with parents is influenced by personal circumstances, cultural norms, and financial considerations. |
|