കൊല്ലം ∙ ജില്ലയിൽ ഉയരത്തിൽ മണ്ണിട്ടുയർത്തിയ സ്ഥലങ്ങൾ, പാടങ്ങളോ ചതുപ്പുകളോ ആണെങ്കിൽ അവിടെയെല്ലാം വിശദമായ പരിശോധന നടത്തണമെന്ന നിർദേശവുമായി കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി. മൈലക്കാട് ദേശീയപാതയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് സമാനമായ പരാതികളുയർന്ന മേവറം, പറക്കുളം, കടവൂർ മേഖലകളിൽ വിശദമായ പരിശോധന നടത്താൻ മൂന്നംഗ കമ്മിറ്റിയെ കലക്ടർ നിയോഗിച്ചത്. പൊതുമരാമത്ത് വകുപ്പ് എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ, ഭൂജല വകുപ്പ് ജില്ലാ ഓഫിസർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മൈലക്കാട് അപകടം നടക്കുന്നതിന് മുൻപ് തന്നെ സമാനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു മേവറം, പറക്കുളം, കടവൂർ എന്നീ ഇടങ്ങളിൽ നിന്ന് കലക്ടർക്ക് പരാതി ലഭിച്ചിരുന്നു.
ജില്ലയിൽ പല ഇടങ്ങളിലും വലിയ ഉയരത്തിൽ മണ്ണിട്ടാണ് ദേശീയപാത നിർമിക്കുന്നത്. അതിൽ മൈലക്കാട് അടക്കം പല ഇടങ്ങളും ചതുപ്പ് പ്രദേശമാണ്. ഇപ്പോൾ പാടങ്ങളും ചതുപ്പു പ്രദേശങ്ങളും ആയ ഇടങ്ങൾക്കു പുറമേ മുൻപ് സമാന സ്വഭാവത്തിലുണ്ടായിരുന്ന, റവന്യു രേഖകളിലോ മറ്റോ അത്തരത്തിൽ അടയാളപ്പെടുത്തിയ ഇടങ്ങളെല്ലാം പരിശോധിക്കാനാണ് നിർദേശം. പറക്കുളം, കടവൂർ, മേവറം ഭാഗങ്ങളിൽ വിദഗ്ധ പരിശോധന നടത്തണം. മണ്ണിന്റെ ബലം, ഉയരപ്പാതയുടെ സുരക്ഷ, പരിഹാര മാർഗങ്ങൾ എന്നിവ വിശദമായി പരിശോധിക്കണം. കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്നാണ് കലക്ടർ അറിയിച്ചിട്ടുള്ളത്.
ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതു പരിഗണിച്ചു ദേശീയപാത അതോറിറ്റി കേരളത്തിലെ 378 സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദേശീയപാത അതോറിറ്റി അടുത്ത നടപടികൾ സ്വീകരിക്കുക. English Summary:
Mylakkad National Highway Accident prompts expert review of elevated sections. The collector-appointed committee is focusing on soil stability and safety measures on national highways in Kollam, Kerala. Their report will be submitted to the National Highway Authority for further action. |