തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത അധ്യയന വർഷം കൂടി 5 വയസ്സായി തുടരും. 6 വയസ്സാക്കാനുള്ള തീരുമാനം 2027 മുതലേ നടപ്പാക്കുകയുള്ളൂവെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അതേസമയം, എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നേരത്തേ പ്രഖ്യാപിച്ചതനുസരിച്ച് അടുത്ത അധ്യയന വർഷം മുതൽ തന്നെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read ശിക്ഷ ആർക്ക് ? ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇന്നത്തെ ജനവിധി 3 മുന്നണികൾക്കും നിർണായകം
ഒരു വർഷം മുൻപു മാത്രം 6 വയസ്സ് മാനദണ്ഡം പ്രഖ്യാപിച്ചതിനെതിരെ രക്ഷിതാക്കൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് നിലപാട് മാറ്റം. ഒന്നാം ക്ലാസ് പ്രവേശനം 6 വയസ്സാകുന്നതോടെ പ്രീപ്രൈമറി വിദ്യാഭ്യാസവും അതിനനുസരിച്ച് 3 വർഷ ഘടനയിലാക്കേണ്ടി വരും. അതിനു വേണ്ട സമയം കൂടി പരിഗണിച്ചാണു തീരുമാനം. എന്നാൽ കേന്ദ്ര സിലബസ് സ്കൂളുകളിൽ ഭൂരിപക്ഷവും 6 വയസ്സ് മാനദണ്ഡം നടപ്പാക്കിക്കഴിഞ്ഞു.
‘പിഎം ശ്രീ’ ഇഫക്ട്?
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡമെന്നതു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ (എൻഇപി) പ്രധാന നിർദേശങ്ങളിലൊന്നാണ്. 2022 മുതൽ തന്നെ കേന്ദ്ര സർക്കാർ ഇതു നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും വർഷങ്ങളായി തുടർന്നു വരുന്ന 5 വയസ്സ് മാനദണ്ഡം മാറ്റാനാകില്ലെന്ന നിലപാടിലായിരുന്നു കേരളം. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ ഇതു നടപ്പാക്കാൻ തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കേരളം വഴങ്ങുന്നതിന്റെ ആദ്യ സൂചനയും ഇതായിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് എൻഇപി മാതൃകാ പദ്ധതിയായ ‘പിഎം ശ്രീ’ നടപ്പാക്കുന്നത് മരവിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് എൻഇപിയിലെ പ്രധാന നിർദേശം നടപ്പാക്കുന്നതും സംസ്ഥാനം നീട്ടിവയ്ക്കുന്നത്.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’