പട്ടാമ്പി (പാലക്കാട്) ∙ വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ മജിസ്‌ട്രേട്ടിനു മുന്നിൽ കീഴടങ്ങാൻ എത്തിയ 3 പേരെ പൊലീസ് കോടതിവളപ്പിൽ നിന്നു പിടികൂടി. ഇന്നലെ നാലരയോടെ പട്ടാമ്പി മജിസ്‌ട്രേട്ട് കോടതി വളപ്പിലാണു സംഭവം. മഫ്തിയിൽ എത്തിയാണു പൊലീസ് ഇവരെ പിടികൂടിയത്. പനമണ്ണ ആറുപുഴ ഷാഹിൻ (24), അനങ്ങനടി ഓവിങ്കൽ നജീബുദ്ദീൻ (36), പനമണ്ണ ഇയംമടക്കൽ ഫൈസൽ ബാബു (36) എന്നിവരാണു പൊലീസിന്റെ കസ്റ്റഡിയിലായത്.
Also Read ശിക്ഷ ആർക്ക് ? ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇന്നത്തെ ജനവിധി 3 മുന്നണികൾക്കും നിർണായകം
തിരുമിറ്റക്കോട്ടു നിന്നു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സംശയിക്കപ്പെട്ടതോടെ ഒറ്റപ്പാലത്തെ അഭിഭാഷകൻ മുഖേന കീഴടങ്ങാനായി അപേക്ഷയുമായി എത്തിയതായിരുന്നു മൂവരും. കോടതിയിൽ എത്തിയ വിവരം അഭിഭാഷകൻ മജിസ്‌ട്രേട്ടിനെ അറിയിക്കുകയും തുടർനടപടികൾക്കായി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നത്രേ പൊലീസ് ഇടപെടൽ.
ചാലിശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. വിഷയം മജിസ്‌ട്രേട്ടിനെ ധരിപ്പിച്ച ശേഷമാണു 3 പേരെയും കോടതിവളപ്പിൽ നിന്നു കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് പറയുന്നത്. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു പൊലീസ് കണ്ടെത്തിയതിനെത്തുടർന്ന് ഇവരുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്താൻ നടപടി ആരംഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ മൂവരും അറസ്റ്റ് ഒഴിവാക്കാൻ കോടതിയിൽ കീഴടങ്ങാനെത്തിയതായിരുന്നത്രേ. എന്നാൽ, എഫ്‌ഐആറിൽ പേരില്ലാത്തതും പൊലീസ് റിപ്പോർട്ട് നൽകാത്തതും കാരണം കോടതിക്കു നടപടിയെടുക്കാനും സാധ്യമായിരുന്നില്ല. മൂന്നു പേരെയും എഫ്‌ഐആറിൽ പ്രതിചേർക്കാൻ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’