തിരുവനന്തപുരം ∙ അപകടങ്ങളിൽ പൂർണമായി തകരുന്നതുൾപ്പെടെ വാഹനങ്ങൾ ടോട്ടൽ ലോസ് (പൂർണ നഷ്ടം) ആകുന്ന സാഹചര്യങ്ങളിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) റദ്ദാക്കാനുള്ള ഉത്തരവാദിത്തം ഇൻഷുറൻസ് കമ്പനികൾക്കു നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്തയച്ചു. ടോട്ടൽ ലോസ് ആയി ഏറ്റെടുക്കുന്ന വാഹനങ്ങൾ, ഇക്കാര്യം മറച്ചു വച്ച് ഉപയോഗിച്ച കാർ (യൂസ്ഡ് കാർ) എന്ന പേരിൽ ചില കമ്പനികൾ മറിച്ചു വിൽക്കുന്ന തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടൽ.
പലവിധ കാരണങ്ങളാൽ തകരാറിലാകുന്ന വാഹനങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഇൻഷുറൻസ് കമ്പനി നൽകേണ്ട തുക വാഹനത്തിന്റെ വിപണി വിലയെക്കാൾ കൂടുതലാകുന്ന സാഹചര്യമാണ് ടോട്ടൽ ലോസ്. ഇത്തരം സാഹചര്യത്തിൽ വാഹനം നന്നാക്കുന്നതിനു പകരം വിപണി വില നൽകി ഇൻഷുറൻസ് കമ്പനികൾ ഏറ്റെടുക്കുകയാണ് പതിവ്. ഇത്തരം വാഹനം ആക്രിയാക്കണമെന്നാണു നിയമം. ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ വിവരം മോട്ടർ വാഹന വകുപ്പിനെ അറിയിച്ച് ആർസി റദ്ദാക്കുകയോ ഇൻഷുറൻസ് കമ്പനികൾ വാഹൻ സോഫ്റ്റ്‌വെയറിൽ കയറി സ്വയം ആർസി റദ്ദാക്കുകയോ വേണം.
ഇക്കാര്യം വ്യക്തമാക്കി മുൻപ് ഒരു കേസുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് കോടതിയിൽ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് സമർപ്പിച്ചിരുന്നു. സാമ്പത്തികമായി ലാഭകരമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ടോട്ടൽ ലോസ് വാഹനങ്ങൾ, അക്കാര്യം കാര്യം മറച്ചു വച്ച് യൂസ്ഡ് കാർ എന്ന പേരിൽ മറിച്ചു വിൽക്കുമ്പോൾ വാങ്ങുന്നവർക്കു വലിയ ബാധ്യതയാകും. കാർ കത്തുന്നതുൾപ്പെടെ അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഈ ക്രമക്കേട് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിനു കത്തയച്ചതെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു ‘മനോരമ’യോടു പറഞ്ഞു.
English Summary:
Total Loss Vehicle: The Kerala Transport Department has urged the Central Transport Ministry to make it mandatory for insurance companies to cancel the registration certificates (RC) of vehicles declared as a total loss. This initiative aims to curb the widespread fraud where these vehicles are resold as used cars without disclosing their history, potentially endangering buyers. |