ചെറുവത്തൂർ∙ ദേശീയപാത അതോറിറ്റിയുടെ നിർദേശ പ്രകാരം നീലേശ്വരം– തളിപ്പറമ്പ് റീച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തുറന്നുകൊടുക്കാനുള്ള പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ് കമ്പനി അധികൃതർ. നേരത്തെ എത്തിയ കാലവർഷം ഒക്ടോബർ വരെ തുടർന്നത് പ്രവൃത്തിയെ ബാധിച്ചെങ്കിലും മഴ മാറിയതോടെ പണി പുനരാരംഭിച്ചിട്ടുണ്ട്. കാര്യങ്കോട് മുതൽ പയ്യന്നൂർ വരെയുള്ള റീച്ചിൽ ആണൂർ മുതൽ കോത്തായിമുക്ക് വരെ നേരത്തെ തന്നെ ആറുവരി പാത തുറന്നു കൊടുത്തിട്ടുണ്ട്.
ഇത് മൂലം ഗണ്യമായ സമയ ലാഭമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ശേഷിച്ച ഭാഗത്ത് കാലിക്കടവ്, തോട്ടം, ചെറുവത്തൂർ എന്നിവിടങ്ങളിൽ മേൽപാലങ്ങളും തോടുകൾക്ക് കുറുകെയുള്ള പാലങ്ങളുടെയും പണി പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ പണി ഇവിടങ്ങളിൽ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. കാലിക്കടവ്, തോട്ടം മേൽ പാലങ്ങളിലൂടെയുള്ള ഗതാഗതം ജനുവരിയോടെ സാധ്യമാകുമെന്ന് കരാറുകാർ പറഞ്ഞു. കാര്യങ്കോട്, മയിച്ച പാലങ്ങളുടെ പണി ജനുവരിയിൽ തീർത്ത് ഫെബ്രുവരിയോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ അടിപ്പാത തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. നീലേശ്വരം മുതൽ കാലിക്കടവ് വരെ 10 കിലോമീറ്റർ നീളുന്ന ഹൈവേ ആണ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്നത്. ഇതിൽ നീലേശ്വരം മാർക്കറ്റ്, നീലേശ്വരം തെരു റോഡ്, മയിച്ച, കൊവൽ, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡ്, ചെറുവത്തൂർ പടന്ന റോഡ്, തോട്ടം ഗേറ്റ്, തീക്കുഴിച്ചാൽ, കാലിക്കടവ് എന്നിവിടങ്ങളിലും പള്ളിക്കര റെയിൽവേ മേൽപാലം, കാര്യങ്കോട്, മയിച്ച പാലങ്ങളുടെ ഇരുവശത്തും ഓരോന്ന് ചേർത്തും ആകെ 15 ഓപ്പണിങ് ആണ് ഇരുവശത്തേക്കും പോകാനായി ഉള്ളത്. മേൽപറഞ്ഞ അടിപ്പാതകളിൽ 5 എണ്ണം ഡിപിആറിൽ ഇല്ലാഞ്ഞതും നാട്ടുകാരുടെയും എംഎൽഎയുടെയും തുടർച്ചയായ ഇടപെടലിലൂടെയും കൂട്ടി ചേർക്കപ്പെട്ടവയാണെന്നാണ് കമ്പനി അധികൃതർ പറയുന്നു. English Summary:
Kerala highway construction is progressing rapidly between Nileshwaram and Taliparamba, aiming to open by February 2026. The project includes overpasses and underpasses, with several additions made due to local and MLA interventions, enhancing connectivity and reducing travel time. |
|