മൂന്നാർ∙ മൂന്നാറിൽ ശൈത്യകാല സീസണിൽ വിനോദ സഞ്ചാരികളുടെ വരവ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 30 മുതൽ 50 ശതമാനംവരെ കുറവെന്ന് കണക്കുകൾ. സെപ്റ്റംബർ പകുതി മുതൽ ജനുവരി പകുതി വരെ നീളുന്നതാണ് മൂന്നാറിലെ ശൈത്യകാല സീസൺ.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡിസംബർ ആദ്യവാരമായിട്ടും മഴക്കാലം മാറാത്തത്, വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഓൺലൈൻ ടാക്സി വാഹന വാർത്തകൾ തുടങ്ങിയ നെഗറ്റീവ് സംഭവങ്ങൾ, ദേശീയപാതയിലെ നിർമാണം മൂലമുള്ള ഗതാഗതക്കുരുക്കുകൾ എന്നിവയാണ് ഇത്തവണ ഈ സീസണിൽ സഞ്ചാരികളുടെ വരവ് കുറയാൻ കാരണമെന്നാണ് വിനോദ സഞ്ചാര മേഖലയിലുള്ളവർ പറയുന്നത്.
സഞ്ചാരികളില്ലാതായതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ബ്ലോസം പാർക്ക് എന്നിവിടങ്ങളിലെ വരുമാനത്തിലും വൻ കുറവാണുണ്ടായത്. രാജമലയിൽ കഴിഞ്ഞ വർഷം നവംബർ മാസത്തിൽ എല്ലാ ദിവസവും 2000ത്തിലധികം സന്ദർശകരുണ്ടായിരുന്നു.
എന്നാൽ ഇത്തവണ 1000 മുതൽ 1500 പേരാണ് ശരാശരി എല്ലാ ദിവസവുമെത്തിയത്. മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ വർഷം നവംബറിൽ 1000 മുതൽ 1500 വരെ സഞ്ചാരികളെത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 500നും 800നും ഇടയിലായിരുന്നു സന്ദർശകരെത്തിയത്. ബുധനാഴ്ച 163 പേരാണ് മാട്ടുപ്പെട്ടിയിലെത്തിയത്.
പഴയ മൂന്നാർ ബ്ലോസം പാർക്കിലും മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം സന്ദർശകർ ഇത്തവണ കുറവായിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 10 വരെ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ പ്രതീക്ഷ. English Summary:
Munnar tourism is experiencing a significant decline in tourist arrivals during the current winter season. The decrease is attributed to factors like unfavorable weather conditions, negative publicity, and ongoing road construction causing traffic congestion, impacting the revenue of key tourist spots. |