കൊച്ചി∙ കണ്ണൂരും മലപ്പുറവും പോലെ ദൃഢമായ രാഷ്ട്രീയമുള്ള തൃശൂരിനെ ‘അങ്ങ് എടുക്കാൻ’ കഴിഞ്ഞെങ്കിൽ കൊച്ചി വിദൂരത്തല്ലെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രവിപുരത്തു നടന്ന കൊച്ചിൻ കോർപ്പറേഷൻ സ്ഥാനാർഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തൃശൂരിൽ നടന്ന ചടങ്ങിലാണു ‘തൃശൂർ എനിക്ക് വേണം. തൃശൂർ നിങ്ങൾ എനിക്ക് തരണം. തൃശൂർ ഞാനെങ്ങെടുക്കുവാ’ എന്നു പറഞ്ഞത്. അസാധ്യമെന്ന് ചിന്തിച്ചതു പക്ഷേ നേടിയെടുത്തുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി കോർപറേഷനെ വൻതോതിൽ സഹായിക്കുന്നത് മെട്രോയാണ്. കൊച്ചി സിറ്റിയിലെ മെട്രോ സർവീസ് ശക്തമാക്കിക്കൊണ്ടിരിക്കുകയാണു കേന്ദ്രം ചെയ്യുന്നത്. മെട്രോ കോയമ്പത്തൂർ വരെ എത്തിയാലേ അതു പൂർണതയിലെത്തൂ. മൂന്നു സംസ്ഥാനത്തുകൂടി പോകുന്ന ലോകത്തിനു പോലും മാതൃകയായ മെട്രോയാണു ഡൽഹി മെട്രോ. മെട്രോയ്ക്ക് വേണ്ടുന്ന സ്ഥലമെടുപ്പിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. അതിനു തയാറായില്ലെങ്കിൽ അടുത്ത മേയിൽ ആരു സംസ്ഥാനം ഭരിക്കണമെന്നു ജനങ്ങൾ തീരുമാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, എൻഡിഎ സ്ഥാനാർഥികളായ ടി.പി.സിന്ധുമോൾ, സി.ജി.രാജഗോപാൽ, പ്രിപ്തി രാജ്, എ.ബി.അനിൽകുമാർ, കെ.ആർ.വേണുഗോപാൽ, സുനിത ഡിക്‌സൺ, ശാരദാമണി, മഞ്ജുഷ രാജീവൻ, പി.ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. English Summary:
Suresh Gopi\“s political ambitions extend beyond Thrissur, aiming to influence Kochi\“s political landscape. His focus is on strengthening the Kochi Metro service, highlighting its importance for the city\“s development and advocating for its expansion. He urges governmental support for land acquisition to facilitate the metro\“s growth and hints at potential shifts in state governance. |