തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സജന സമൂഹമാധ്യമത്തിൽ കുറിച്ചു. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുകയെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നീ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ കുറിപ്പ്.
അതേസമയം, ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ 4ന് വിധി പറയും. ഒന്നേകാൽ മണിക്കൂറാണു വാദം നീണ്ടത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. കേസിനു പിന്നിൽ സിപിഎം– ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം parvathy.krishna.1257 എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്) English Summary:
Rahul Mamkootathil MLA faces calls for party action amidst sexual harassment allegations. The Youth Congress leader\“s social media post urges Congress leaders to address the issue promptly to avoid significant consequences for the party. The court will pronounce its verdict on Rahul\“s bail plea on the 4th. |