LHC0088 • 3 hour(s) ago • views 1026
കയറ്റിറക്കങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്. അമാനുഷികരെന്നു വാഴ്ത്തപ്പെട്ടവർക്കുപോലും കാലത്തിന്റെ ചുഴിയിൽ അടിതെറ്റിയിട്ടുണ്ട്. സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരകളിൽ തങ്ങൾ അജയ്യരാണെന്ന ടീം ഇന്ത്യയുടെ ആത്മവിശ്വാസക്കോട്ടയാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയോടെ തകർന്നടിഞ്ഞത്. ഒരു വർഷം മുൻപ് ന്യൂസീലൻഡിനോട് സ്വന്തം നാട്ടിൽ 3–0 എന്ന നിലയിൽ പരമ്പര തോൽവി വഴങ്ങേണ്ടി വന്നപ്പോഴുണ്ടായ നടുക്കം, ദക്ഷിണാഫ്രിക്കൻ പരമ്പരയോടെ ഒരു മരവിപ്പായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ മാറിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനായി കൊൽക്കത്തയിലേക്കു വരുമ്പോൾ ഇന്ത്യയ്ക്കു കൃത്യമായ മത്സരതന്ത്രങ്ങളുണ്ടായിരുന്നു; സ്പിൻ കെണി ഒരുക്കുക, സന്ദർശകരെ വീഴ്ത്തുക. ഇതിന്റെ ഭാഗമായി 4 സ്പിന്നർമാരുമായാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. എന്നാൽ, രണ്ടു സ്പിന്നർമാർ മാത്രമായി എത്തിയ ദക്ഷിണാഫ്രിക്ക കളമറിഞ്ഞു കളിച്ചു, മത്സരവും സ്വന്തമാക്കി.
എവിടെയാണു പിഴച്ചതെന്ന വിശകലനം നടത്താൻ കഴിയുന്നതിനു മുൻപേ രണ്ടാം ടെസ്റ്റിനായി ഇന്ത്യയ്ക്കു ഗുവാഹത്തിയിലേക്കു തിരിക്കേണ്ടിവന്നു. ഇതിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പരുക്കേറ്റത് ടീമിന്റെ ആകെ മനോവീര്യത്തെ ബാധിച്ചു. ആദ്യമത്സരത്തിൽ സ്പിൻ കെണി തിരിച്ചടിയായതിനാൽ, രണ്ടാം മത്സരത്തിൽ പേസ് ബോളർമാർക്കുള്ള പിച്ചാണ് ഗുവാഹത്തിയിൽ ഒരുക്കിയത്. പക്ഷേ, അവിടെ ആദ്യമത്സരത്തെക്കാൾ ദയനീയമായിരുന്നു ഇന്ത്യയുടെ സ്ഥിതി. റൺ അടിസ്ഥാനത്തിൽ, തങ്ങളുടെ ഏറ്റവും വലിയ തോൽവിയെന്ന ഞെട്ടലും പരമ്പരയിലെ സമ്പൂർണ തോൽവി നൽകിയ നാണക്കേടും പേറിയാണ് ഗുവാഹത്തിയിൽനിന്നു ടീം മടങ്ങിയത്.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
12 വർഷത്തോളം സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര പോലും തോൽക്കാതിരുന്ന ടീം ഇന്ത്യ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടു തവണയാണ് നാട്ടിൽ സമ്പൂർണ പരമ്പര തോൽവി ഏറ്റുവാങ്ങിയത്. സീനിയർ താരങ്ങളുടെ വിരമിക്കലും മറ്റും ടീം പ്രകടനത്തെ ബാധിച്ചെന്നു പറയുമ്പോഴും യുവതാരങ്ങളെ എന്തുകൊണ്ടു വളർത്തിക്കൊണ്ടുവന്നില്ല എന്ന മറുചോദ്യം ഉയരുന്നു. വേഗക്കളികളുടെ കുതിപ്പിൽ രമിക്കുന്ന നമുക്ക് ക്ഷമയുടെ മാറ്റുരയ്ക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ തന്ത്രങ്ങൾ കൈമോശം വന്നോ എന്നും സംശയിക്കണം.
ജയപരാജയങ്ങൾ കായികലോകത്തിന്റെ കാമ്പാണെന്നും അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും വാദിച്ചു രക്ഷപ്പെടാൻ ഇത്തവണ ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തുള്ളവർക്ക്, പ്രത്യേകിച്ച് പരിശീലകൻ ഗൗതം ഗംഭീറിനു സാധിക്കില്ല.
ക്രിക്കറ്റ് ഒരു ടീം ഗെയിം ആണെന്ന് ആവർത്തിച്ചു പറയുമ്പോഴും ടീം തിരഞ്ഞെടുപ്പിലും മത്സരതന്ത്രങ്ങൾ മെനയുന്നതിലും കളിക്കാരെ ഏകോപിപ്പിക്കുന്നതിലും ഉൾപ്പെടെ പരിശീലകന്റെ പങ്ക് നിർണായകമാണ്. അതുകൊണ്ടു തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോൽവിക്കു പിന്നാലെ പരിശീലകൻ ഗൗതം ഗംഭീർ വിമർശനങ്ങളുടെ നടുത്തളത്തിലേക്കു വഴുതി വീണത്. ടീം ജയിക്കുമ്പോൾ തന്നെ വാഴ്ത്തിപ്പാടുകയും തോൽക്കുമ്പോൾ ക്രൂശിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും പരിശീലകൻ എന്ന നിലയിൽ തന്റെ നേട്ടങ്ങൾ മറക്കരുതെന്നുമാണ് ഗംഭീർ മുന്നോട്ടുവയ്ക്കുന്ന ന്യായം. എന്നാൽ, ഒരു സാധാരണ പരമ്പര തോൽവി എന്നതിലുപരി, ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസത്തിന്റെയും അടച്ചുറപ്പിന്റെയും അടിത്തറ ഇളക്കിയാണ് ദക്ഷിണാഫ്രിക്ക മടങ്ങിയത്.
29 മത്സരങ്ങളിൽ അപരാജിത കുതിപ്പു നടത്തി, ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയിൽ കൊടിക്കൂറ നാട്ടിയ കാലമുണ്ടായിരുന്നു വെസ്റ്റിൻഡീസിന്. അവിടെനിന്നു സ്വന്തം മണ്ണിൽപോലും ദയനീയ തോൽവി ഏറ്റുവാങ്ങുന്ന, ആർക്കും എപ്പോഴും തോൽപിക്കാവുന്ന ടീമായി അവർ അധഃപതിച്ചത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്. കായികരംഗത്തെ രാഷ്ട്രീയ ഇടപെടലും തലപ്പത്തുള്ളവരുടെ നിക്ഷിപ്ത താൽപര്യങ്ങളും സ്വജനപക്ഷപാതവുമെല്ലാമായിരുന്നു അന്നു കരീബിയൻ ക്രിക്കറ്റിനെ ആ ദുർഗതിയിലേക്കു തള്ളിയിട്ടത്. ആത്മപരിശോധന നടത്തി, തിരുത്തലുകൾക്കു തയാറായില്ലെങ്കിൽ കേട്ടറിഞ്ഞ കരീബിയൻ കഥ ഇന്ത്യൻ ക്രിക്കറ്റിനെയും കാർന്നു തിന്നുന്നത് ചിലപ്പോൾ ഈ തലമുറതന്നെ കാണേണ്ടിവന്നേക്കാം. English Summary:
A Humiliating Defeat: Indian cricket team\“s recent Test series loss against South Africa necessitates introspection. The defeat has shaken the confidence of the team, highlighting the need for strategic adjustments and player development. It\“s crucial to address the issues and rebuild the team\“s strength for future successes. |
|