കോയമ്പത്തൂർ ∙ ട്രാക്കിലെ മാറ്റങ്ങൾക്ക് ശേഷം നടത്തിയ രണ്ടാമത്തെ പരീക്ഷണയോട്ടത്തിൽ ജോലാർപേട്ടയിൽ നിന്നു കോയമ്പത്തൂരിലേക്ക് അതിവേഗ ട്രെയിൻ എത്തിയത് മൂന്നു മണിക്കൂറിൽ. ട്രാക്കിലെ വളവുകൾ നിവർത്തിയും പുതിയ പാളങ്ങൾ സ്ഥാപിച്ചും നടന്ന പരിശോധനയിലാണ് ജോലാർപേട്ടയിൽ നിന്നു രാവിലെ 10.07 ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.07 മണിക്ക് കോയമ്പത്തൂരിൽ എത്തിയത്.
ശരാശരി 145 കി.മീ. വേഗത്തിലാണ് അതിവേഗ ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയത്. സാധാരണ ഇന്റർ സിറ്റി അടക്കമുള്ള സൂപ്പർഫാസ്റ്റ് ട്രെയിനുകൾ 4.50 മണിക്കൂറിൽ എത്തുന്ന സ്ഥാനത്താണ് ട്രെയിൻ വേഗം വർധിപ്പിച്ച് 3 മണിക്കൂറിൽ എത്തിയത്. ജോലാർപേട്ടയിൽ നിന്നു വന്ദേ ഭാരത് ട്രെയിനിന് അനുസൃതമായി സേലം, ഈറോഡ് സ്റ്റേഷനുകളിൽ നിർത്തിയിട്ട ശേഷമാണ് കോയമ്പത്തൂരിൽ മൂന്നു മണിക്കൂറിൽ എത്തിയത്. ഇതേപോലെ മടക്കയാത്രയിൽ 2.18ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5.55ന് (3.33 മണിക്കൂർ) എത്തിച്ചേർന്നു.
ഈറോഡ്, സേലം സ്റ്റേഷനിൽ കൂടുതൽ നേരം നിർത്തിയതു കൊണ്ടാണ് യാത്ര അരമണിക്കൂർ വൈകിയത്. ട്രാക്കിൽ 130 മുതൽ 145 കി.മീ. വേഗത്തിലാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയതെങ്കിലും സൂപ്പർഫാസ്റ്റ്, വന്ദേ ഭാരത് ട്രെയിനുകൾക്ക് 130 കി.മീ. ആയിരിക്കും അനുവദനീയമായ വേഗം. സേഫ്റ്റി കമ്മിഷണർ അനുവദിക്കുന്ന മുറയ്ക്ക് വേഗ വർധന ഉടൻ നടപ്പിലാവുമെന്നാണ് അധികൃതർ പറയുന്നത്.
English Summary:
Coimbatore train is the focus of recent track improvements, reducing travel time from Jolarpettai to three hours. The high-speed trial run averaged 145 km/h, significantly faster than existing superfast trains. |
|