കോട്ടയം ∙ പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. വിമതർ വിലങ്ങുതടി ആകാതിരിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വങ്ങൾ. ഏതുവിധേനയും വിമത സ്ഥാനാർഥികളുടെ പത്രികകൾ പിൻവലിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ. അപകടകാരികളായവരെ നേതാക്കൾ നേരിൽക്കണ്ട് മുളയിലേ നുള്ളിയൊതുക്കി. എന്നാൽ മറ്റു ചിലർ അവസാന ദിനത്തിലേക്ക് നേതൃത്വത്തിന്റെ തലവേദന നീട്ടി. ‘അടുത്ത തവണ സീറ്റുതരാം’ എന്ന വാഗ്ദാനം പഴയപോലെ ഏശാത്തതിനാൽ ജോലി, പാർട്ടിയിലെ പദവി എന്നിവയാണ് ഇത്തവണത്തെ പ്രധാന തുറുപ്പുചീട്ടുകൾ.
കൂടുതൽ ഏറ്റുമാനൂരിൽ ഏറ്റുമാനൂരിലാണ് ഏറ്റവും അധികം വിമത സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിട്ടുള്ളത്. 3 മുന്നണികളിലും വിമതരുണ്ടായ സാഹചര്യത്തിൽ സമവായ ചർച്ചകളുടെ വേലിയേറ്റം ഇവിടെ നാളെ ഉച്ചവരെ നീളുമെന്നാണ് സൂചന.സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജില്ലയിൽ ആദ്യമായി ബിജെപിയിൽ രണ്ട് വിമത സ്ഥാനാർഥികൾ ഇവിടെ ഉണ്ടായി.
ബിജെപിയുടെ രണ്ട് കൗൺസിലർമാർ തന്നെ സ്വതന്ത്രരായി നാമനിർദേശ പത്രിക നൽകിയതോടെ ഇനി എതിരിടാതെ ഇവരെ ബിജെപി സ്വതന്ത്രരാക്കാനാകുമോ എന്നതാകും അവസാനഘട്ട ചർച്ചയിലെ ലക്ഷ്യങ്ങൾ.എൽഡിഎഫിലും രണ്ട് വാർഡുകളിൽ വിമതന്മാർ ഭീഷണിയാണ്. എന്നാൽ ഇവരെ അനുനയിപ്പിക്കാൻ ഇല്ലെന്ന നിലപാടിലാണ് പാർട്ടി. യുഡിഎഫിൽ വാർഡ് കമ്മിറ്റി തീരുമാനിച്ചിട്ടും ഡിസിസി നേതൃത്വം സ്ഥാനാർഥിത്വം നിഷേധിച്ചതോടെ വിമതനായ കോൺഗ്രസ് പ്രവർത്തകനെ വരുതിയിലാക്കാനും നീക്കം നടക്കുന്നുണ്ട്.
തൊട്ടടുത്ത് മുട്ടൻ പണി സ്വന്തം സ്ഥലം വനിതാ സംവരണം ആയതോടെ തൊട്ടടുത്ത വാർഡിലേക്ക് കയറിയ ഒരു പ്രതിപക്ഷ നേതാവിനു കിട്ടിയ മുട്ടൻ പണിയാണ് മീനച്ചിലാറിന്റെ തീരത്തെ നഗരസഭയിലുള്ളത്. നിലവിൽ ആ വാർഡിൽ കൗൺസിലർ ആയിരുന്ന വനിത, സീറ്റ് വിടാതെ ഉറച്ചു നിന്നതോടെ പ്രശ്നം വഷളായി. രണ്ടുപേരും പത്രികയും കൊടുത്തു. എന്നാൽ വനിത വിമതയായി. രണ്ടുവർഷം നഗരസഭാധ്യക്ഷ സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് തൊട്ടടുത്ത വാർഡിൽ മത്സരിക്കാൻ അവസരം കൊടുത്തിട്ടും വിലപ്പോയില്ല. പ
ത്രിക പിൻവലിപ്പിക്കുക എന്നത് പാർട്ടിയുടെ അഭിമാന പ്രശ്നം ആയതിനാൽ അതിനായുള്ള ശ്രമം തുടരുന്നു.‘ഞാൻ വെറുതേ പേടിപ്പിക്കാൻ നിന്ന വിമതനല്ല, അത്രമാത്രം വേദനയോടെയാണ് പത്രിക സമർപ്പിച്ചത്’ എന്ന് പറയുന്നത് ജില്ലയുടെ കിഴക്കൻ മേഖലയിലെ കോൺഗ്രസ് നേതാവാണ്. ഉരുൾപൊട്ടൽ പോലെ പ്രതീക്ഷിക്കാതെ തന്റെ സീറ്റ് അട്ടിമറിച്ചു എന്നതായിരുന്നു പരാതി. English Summary:
Kerala Local Body Elections are witnessing attempts by parties to persuade rebel candidates to withdraw their nominations. The focus is on addressing dissent and preventing disruption in key constituencies like Ettumanoor. Parties are using various strategies, including offering positions and addressing grievances, to manage internal conflicts and ensure a smooth election process.