ഏലൂർ ∙ പാതാളം ഇഎസ്ഐ ആശുപത്രിയിലെ കന്റീൻ നഗരസഭ അടപ്പിച്ചു. 50,000 രൂപ പിഴ ചുമത്തി. കന്റീൻ നടത്തിപ്പുകാരനും ആശുപത്രി സൂപ്രണ്ടിനും നോട്ടിസ് നൽകി. ആശുപത്രിയോടു ചേർന്നുള്ള കെട്ടിടത്തിൽ വൃത്തിഹീനമായും ലൈസൻസില്ലാതെയുമാണു കന്റീൻ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണു നഗരസഭയുടെ നടപടി. കന്റീൻ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി അധികൃതർ ഒരുക്കിക്കൊടുക്കാത്തിന്റെ പേരിലാണ് ആശുപത്രി സൂപ്രണ്ടിനു നോട്ടിസ് നൽകിയിട്ടുള്ളത്.
കന്റീനിൽ നിന്നുള്ള മലിനജലം ഒഴുകിപ്പോകാതെ ആശുപത്രിവളപ്പിൽ തന്നെ കെട്ടിക്കിടക്കുകയാണ്. കന്റീൻ കെട്ടിടത്തിന്റെ പിൻവശം പുല്ലും കാടും വളർന്നിരിക്കുന്നു. ശുചീകരണം നടത്തുന്നില്ല. ഖരമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ജൈവ–ജൈവേതര മാലിന്യം കൂട്ടിക്കുഴച്ചിട്ടിരിക്കുന്നു. തുറസ്സായ സ്ഥലത്തു തള്ളിയിരിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു കന്റീനിന്റെ പ്രവർത്തനമെന്നും നഗരസഭ കണ്ടെത്തി.
സമാന കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു ഈ വർഷം ഓഗസ്റ്റ് 14ന് ഇതേ കന്റീൻ നഗരസഭ അടപ്പിക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ചാൽ നിയമപ്രകാരം കന്റീൻ അടച്ചുപൂട്ടി സീൽ ചെയ്യുമെന്നും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നു ക്ലീൻ സിറ്റി മാനേജർ നൽകിയ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. English Summary:
Eloor ESI Hospital Canteen sealed due to hygiene and licensing issues. The municipality fined the canteen operator and issued a notice to the hospital superintendent for failing to provide basic facilities and proper waste disposal. |
|