ശബരിമല സ്വർണക്കവർച്ച കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർകൂടി അറസ്റ്റിലാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സിപിഎമ്മും ഇടതുമുന്നണി സർക്കാരും കൂടിയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി ഇടതുസർക്കാർ മാറിയെന്നു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന്റെ മൂന്നാം ദിവസമാണ് ഈ അറസ്റ്റുണ്ടായതെന്നതും ശ്രദ്ധേയം.
തട്ടിപ്പ് ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ചതെന്ന് ആദ്യം മുതൽ വാദിക്കുന്ന പാർട്ടിയും മുന്നണിയും സ്വന്തം നേതാവുതന്നെ അകത്താകുമ്പോൾ ഇനി എന്തു പറഞ്ഞു ന്യായീകരിക്കുമെന്നു നോക്കിയിരിക്കുകയാണ് കേരളം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ നിൽക്കുമ്പോൾ സിപിഎമ്മിനും സർക്കാരിനും ഇതു വൻ മാനക്കേടുതന്നെയാണ്; കടുത്ത പ്രതിസന്ധിയും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു സിപിഎം നിയോഗിച്ച രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ശബരിമല സ്വർണത്തട്ടിപ്പിൽ അറസ്റ്റിലായിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിനു പിന്നാലെയാണ് പാർട്ടിക്ക് ഇരട്ടപ്രഹരമായി പത്മകുമാറിന്റെയും അറസ്റ്റ്. സിപിഎം പഞ്ചായത്ത് പ്രസിഡന്റായി രാഷ്ട്രീയജീവിതം തുടങ്ങിയ എൻ.വാസു എന്നും പാർട്ടിക്കു വേണ്ടപ്പെട്ട വിശ്വസ്തനായിരുന്നെങ്കിൽ പത്മകുമാർ പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമാണ്.
‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
MORE PREMIUM STORIES
ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടും പാർട്ടി നേതൃത്വം അവരെ കൈവിടാൻ തയാറായിട്ടില്ല. അത്രമേൽ വേണ്ടപ്പെട്ടവരുടെ സ്വർണക്കൊള്ളയിലെ പങ്ക് വെളിച്ചത്താകുമ്പോൾ പാർട്ടിക്ക് എങ്ങനെ അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകാനാകും? ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നേതാക്കൾ ഭരിച്ച ദേവസ്വം ബോർഡുകൾക്കു പങ്കില്ലെന്നു ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനു കൂടിയുള്ള കനത്ത തിരിച്ചടിയാണു വിശ്വസ്തരുടെ അറസ്റ്റ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഈ അന്വേഷണ നടപടികൾ ഇനി ആരിലേക്കൊക്കെ നീങ്ങുമെന്നതും പാർട്ടിയെയും സർക്കാരിനെയും ആശങ്കപ്പെടുത്തുന്നുണ്ടാവും.
സ്വർണക്കൊള്ളയ്ക്കു കളമൊരുക്കുന്ന തരത്തിൽ, 2019ൽ സ്വർണപ്പാളികൾ അഴിച്ചെടുത്ത് മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കേരളത്തിനു പുറത്തേക്കു കൊടുത്തുവിടാനുള്ള നിയമവിരുദ്ധ അംഗീകാരം നൽകിയ ബോർഡിന്റെ പ്രസിഡന്റായിരുന്നു പത്മകുമാർ. ആ ബോർഡിലെ അംഗങ്ങളായിരുന്ന സിപിഐ നേതാവ് കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ.വിജയകുമാർ എന്നിവർക്കും ആ കൂട്ടുത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഈ മൂവരും ഉൾപ്പെട്ട ബോർഡിനെ ശ്രീകോവിൽ വാതിലിലെ കട്ടിളപ്പാളി സ്വർണത്തട്ടിപ്പു കേസിലെ എട്ടാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആ തട്ടിപ്പിന് അടിത്തറയൊരുക്കുന്ന വിധത്തിൽ സ്വർണപ്പാളികൾ ആദ്യമായി ഔദ്യോഗിക രേഖകളിൽ ചെമ്പ് എന്നു രേഖപ്പെടുത്തിയത് അന്നു ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസുവാണ്. പത്മകുമാർ ഉൾപ്പെടെയുള്ളവർക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും ഇടപാടുകളും വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം ശേഖരിച്ചതായാണു വിവരം.
കേരളത്തിന്റെ അഭിമാനമായ മഹാക്ഷേത്രത്തിൽ ആസൂത്രിതമായി നടന്ന കൊള്ള പുറത്തുവരാനും അതുമായി ബന്ധപ്പെട്ടു വമ്പൻമാരടക്കം പിടിയിലാകാനും കാരണം കേരള ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ തന്നെയാണ്. അന്വേഷിക്കുന്നത് ആഭ്യന്തരവകുപ്പിനു കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരായിട്ടും രാഷ്ട്രീയ പ്രത്യാഘാതമുള്ള കടുത്ത നടപടികൾക്ക് അവർ നിർബന്ധിതരാകുന്നത് ഹൈക്കോടതി മേൽനോട്ടമുള്ളതുകൊണ്ടാണെന്നു വ്യക്തം.
തട്ടിപ്പിന്റെ യഥാർഥ ആഴവും വ്യാപ്തിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നിയമവിരുദ്ധമായി കടത്തിയ സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചുവെന്നും തട്ടിപ്പിനു പിന്നിൽ ഇനിയും ആരൊക്കെയുണ്ടെന്നും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നുമടക്കം വ്യക്തമാകണം. കുറ്റക്കാരെല്ലാം, അവർ എത്ര ഉന്നതരായാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. അതു സംഭവിക്കുമെന്ന് ഈ നാടും വിശ്വാസസമുഹവും ഉറച്ചു വിശ്വസിക്കുന്നതു നീതിപീഠത്തിൽക്കൂടിയുള്ള വിശ്വാസം കൊണ്ടുതന്നെ.
സിപിഎം ഇനിയെത്ര മലക്കംമറിഞ്ഞാലും തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏറ്റവുമുച്ചത്തിൽ മുഴങ്ങിക്കേൾക്കുക ഈ വിഷയം തന്നെയാവും; മറുപടി പറയാൻ പാർട്ടി ഏറ്റവും ക്ലേശിക്കുന്ന വിഷയവും. English Summary:
Sabarimala Gold Heist: Padmakumar Arrest Rocks CPM and LDF Government