കൽപറ്റ ∙ വയനാട്ടിൽ സിപ്‌ലൈൻ അപകടമെന്ന രീതിയിൽ നിർമിത ബുദ്ധി (എഐ) കൃത്രിമ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവാവിനെ ആലപ്പുഴയിൽ നിന്ന് പിടികൂടി. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കകം വീട്ടിൽ കെ.അഷ്‌കർ (29)നെയാണ് തിങ്കളാഴ്ച വൈകിട്ടോടെ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾ വധശ്രമം, ആക്രമിച്ചു പരുക്കേൽപ്പിക്കൽ, എൻഡിപിഎസ് തുടങ്ങിയ കേസുകളിലും പ്രതിയാണ്.
ഒരു സ്ത്രീയും കുട്ടിയും സിപ്‌ലൈനിൽ കയറുന്നതും അവർ അപകടത്തിൽ പെടുന്നതുമായ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് ഇയാൾ കൃത്രിമമായി നിർമിച്ചത്. സമൂഹത്തിൽ ഭീതി പടർത്തുന്നതും ജില്ലയിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നതുമായി വിഡിയോ ഇയാളുടെ \“അഷ്‌ക്കറലി റിയാക്ടസ്\“ എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
വിഡിയോ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടതോടെ ഒക്ടോബർ 30ന് വയനാട് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇത്തരത്തിൽ വ്യാജ വിഡിയോ നിർമിച്ചു സമൂഹത്തിൽ ഭീതിയും വിദ്വേഷവും പടർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സബ് ഇൻസ്‌പെക്ടർ മുസ്തഫ, എസ് സിപിഒ നജീബ്, സിപിഒ മുസ്‌ലിഹ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. English Summary:
AI Fake Video Arrest refers to the arrest of an individual in Kerala for creating and spreading a fake AI-generated video depicting a zipline accident in Wayanad. This action caused public fear and negatively impacted the tourism sector, leading to police intervention. |
|