തിരുവനന്തപുരം∙ മുന്നണികൾ തമ്മിൽ വാശിയേറിയ രാഷ്ട്രീയ പോരാട്ടം നടക്കുമ്പോഴാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന അന്തർധാരയും അവർക്കിടയിലുണ്ടോ എന്നു ധ്വനിപ്പിക്കുന്ന ചോദ്യം കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഹൈക്കോടതിയിൽനിന്നുണ്ടായത്. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്.
അങ്ങനെ ചെയ്യുന്നത് അഴിമതിക്കു കൂട്ടുനിൽക്കുന്നതിനു തുല്യമാണെന്നിരിക്കെ പ്രതിക്കൂട്ടിലാണ് പിണറായി സർക്കാർ.
കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയായ കേസിൽ അദ്ദേഹത്തെയും മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതി തുടർച്ചയായി എൽഡിഎഫ് സർക്കാർ നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണോ സർക്കാരെന്നും എൽഡിഎഫ് സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷ അങ്ങനെ ആയിരുന്നില്ലല്ലോ എന്നും വരെ കോടതി പറഞ്ഞു. കേസിൽ ഇതാദ്യമായല്ല കോടതി സർക്കാരിനെ വിമർശിക്കുന്നത്. പുതിയ തെളിവുകളില്ലെന്ന ന്യായം നേരത്തേ സർക്കാർ ബോധിപ്പിച്ചപ്പോൾ തുടരന്വേഷണം നടത്താതെ എങ്ങനെ പുതിയ തെളിവു കിട്ടുമെന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ഇക്കാര്യം മനസ്സിരുത്തി വിലയിരുത്തിയിട്ടില്ലെന്നു കൂടി അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജെ.മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷൻ അനുമതിക്കു നിർദേശം നൽകുകയും അതനുസരിച്ച് ഫയൽ നീങ്ങുകയും ചെയ്ത ശേഷം ഉന്നത ഇടപെടൽ ഉണ്ടായതോടെയാണ് കശുവണ്ടി അഴിമതിക്കേസിലെ സർക്കാരിന്റെയും സിപിഎമ്മിന്റെയും കരണംമറിച്ചിൽ തുടങ്ങുന്നത്. തുടർന്ന് 2 തവണ കൂടി അനുമതി നിഷേധിച്ചു. 2020ൽ ആദ്യം അനുമതി നിഷേധിച്ചപ്പോൾ സിബിഐയുടെ അപേക്ഷ പുനഃപരിശോധിച്ച് 3 മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിൽ ഇടപെടാനുള്ള കാരണമില്ലെന്നു പറഞ്ഞു തള്ളി. എന്നിട്ടും 5 വർഷമായി വിചാരണയെ തടുത്തുനിർത്തുകയാണ് സർക്കാർ.
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അടക്കമുള്ളവരുമായി അമിതമായ സൗഹൃദം പുലർത്തുന്നുവെന്ന പഴി കോൺഗ്രസിൽ കേൾക്കുന്നയാളാണ് ചന്ദ്രശേഖരൻ. കരീം വഴി മുഖ്യമന്ത്രിയുമായി അദ്ദേഹം സ്ഥാപിച്ച ബന്ധവും സ്വന്തം പാളയത്തിൽ ചോദ്യം ചെയ്യപ്പെട്ടു. ആശ സമരത്തിൽ ഐഎൻടിയുസി ആദ്യം എടുത്ത നിലപാട് ഇതുമായി ചേർത്തു വായിക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വം തിരുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സിബിഐ കണ്ടെത്തിയ കോൺഗ്രസുകാരന്റെ അഴിമതി യഥാർഥ അഴിമതിയല്ലെന്നു സിപിഎമ്മിന്റെ സർക്കാർ കോടതിയിൽ വാദിക്കുന്നത് ചർച്ചയായി മാറുന്നത്. സിബിഐ വിജിലൻസ് കേസുകളിൽ പ്രതി ചേർക്കപ്പെട്ട രതീഷിന് പുതിയ ഉയർന്ന പദവികൾ നൽകുന്നത് നേരത്തേ വിവാദങ്ങൾക്കു തിരി കൊളുത്തിയിരുന്നു.
ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ കശുവണ്ടി വികസന കോർപറേഷനിലെ അഴിമതിയെക്കുറിച്ച് ഡോ.കെ.എം.ഏബ്രഹാം ഹൈക്കോടതിക്ക് നേരിട്ടു റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ പേരിൽ ചന്ദ്രശേഖരൻ അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. English Summary:
Cashew Import Scam: Kerala High Court Slams Pinarayi Govt Over Five-Year Cashew Scam Trial Obstruction