തൊടുപുഴ ∙ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതിനിലയം അടയ്ക്കുന്നതോടെ മൂവാറ്റുപുഴയാറിന്റെ പ്രധാന ഒഴുക്ക് തടസ്സപ്പെടും; 4 ജില്ലകളിലെ ശുദ്ധജലവിതരണ പദ്ധതികളെ ബാധിക്കും. വരുംദിവസങ്ങളിൽ തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.
നിലയത്തിൽനിന്നു വൈദ്യുതോൽപാദനം കഴിഞ്ഞു പുറന്തള്ളുന്ന വെള്ളം, മലങ്കര അണക്കെട്ടിലെ ജലാശയത്തിലേക്കാണ് എത്തുന്നത്. മലങ്കര ജലാശയത്തിലെ 80 ശതമാനവും മൂലമറ്റത്തുനിന്നുള്ള വെള്ളമാണ്. ഈ വെള്ളമാണു തൊടുപുഴയാറ്റിലേക്ക് എത്തുന്നത്. മൂലമറ്റം അടയ്ക്കുന്നതോടെ മലങ്കരയിലെ ജലനിരപ്പ് കുറയും. തൊടുപുഴയാർ, മൂവാറ്റുപുഴയിൽവച്ചു കോതയാറുമായി ചേരുന്നതോടെ മൂവാറ്റുപുഴ ആറായി മാറും. മൂവാറ്റുപുഴയാർ പിറവം, വെള്ളൂർ, തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിലൂടെ ഒഴുകി ഒടുവിൽ മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നീ ശാഖകളായി വേർപിരിഞ്ഞ് വേമ്പനാട്ടുകായലിൽ ചേരും.
ഇടുക്കി
തൊടുപുഴ നഗരസഭയും സമീപത്തെ 7 പഞ്ചായത്തുകളും ശുദ്ധജല വിതരണത്തിനായി ആശ്രയിക്കുന്നതു മലങ്കരയിലെ വെള്ളത്തെയാണ്.
കോട്ടയം
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ ആറ്റിലെ ജലത്തെ ആശ്രയിച്ചു നിൽക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യത.
ആലപ്പുഴ
എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള കളമ്പൂരിൽ മൂവാറ്റുപുഴയാറിൽനിന്നു പമ്പ് ചെയ്തു ചേർത്തല തൈക്കാട്ടുശ്ശേരിയിലെ ജലശുദ്ധീകരണശാലയിൽ എത്തിച്ചാണു ചേർത്തല താലൂക്കിലേക്കു കുടിവെള്ളമെത്തിക്കുന്നത്. മൂവാറ്റുപുഴയാറിൽ വെള്ളം കുറഞ്ഞാൽ ചേർത്തലയിൽ ശുദ്ധജല വിതരണം താളംതെറ്റും.
എറണാകുളം
പിറവത്തെ പാഴൂരിൽ മൂവാറ്റുപുഴയാറിൽനിന്ന് 22 കിലോ മീറ്റർ ദൂരം വെള്ളം പമ്പ് ചെയ്താണു മരടിലെ ജലശുദ്ധീകരണ പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്നത്. വെള്ളം കുറഞ്ഞാൽ, മരടിൽനിന്നു വിവിധ പഞ്ചായത്തുകളിലേക്കും കൊച്ചി കോർപറേഷനിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജല വിതരണത്തിൽ കുറവുണ്ടായേക്കാം. English Summary:
Water Shortage is expected in several districts of Kerala due to the Moolamattom power plant shutdown. This will impact the water level in the Muvattupuzha River and disrupt drinking water distribution in Thodupuzha, Kottayam, Ernakulam, and Alappuzha. |