കോട്ടയം ∙ ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ’ നാടകത്തിലെ പ്രധാന യക്ഷിയും രക്തരക്ഷസ്സും തെലുങ്ക്, കന്നഡ ഭാഷകൾ പഠിക്കുന്ന തിരക്കിലാണ്. രക്തരക്ഷസ്സ് നാടകം 2 ഭാഷകളിലേക്കു കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കലാനിലയം അനന്തപത്മനാഭൻ. നാടകത്തിലെ ശാന്തതയുടെയും ഭീകരതയുടെയും രൂപങ്ങളിലാണ് യക്ഷിയും രക്ഷസ്സും 2 ഭാഗങ്ങളിലായി എത്തുന്നത്.
യക്ഷിയായി വേഷമിടുന്നത് പാലക്കാട് ആലത്തൂർ തപസ്യ വിനോദ്കുമാർ – രജനി ദമ്പതികളുടെ മകൾ ജാൻകി വിനോദാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ജാൻകി സ്വന്തം കൺസൽറ്റൻസിയിലെ ജോലി രാവിലെ ഓൺലൈനിൽ ചെയ്യും. ഉച്ചയ്ക്ക് ശേഷം നാടകം അഭിനയിക്കാനെത്തും. പരീക്ഷക്കാലത്ത് വിഡിയോ കോളിലൂടെയാണ് കലാനിലയം അനന്തപത്മനാഭൻ ജാൻകിയെ നാടകം പഠിപ്പിച്ചത്. കലോത്സവങ്ങളിൽ പങ്കെടുത്തതാണ് അനുഭവസമ്പത്ത്. ജോലിക്കൊപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ജാൻകിയുടെ ആഗ്രഹം.
രക്തരക്ഷസ്സായി വേഷമിടുന്നത് പത്തനംതിട്ട വകയാർ കൊല്ലൻപടി ഇ.എൻ.തിലകൻ–ടി.ഡി.ശ്രീകുമാരി ദമ്പതികളുടെ മകൾ ചിപ്പി തിലക് ആണ്. രക്തരക്ഷസായി 300 വേദികൾ ചിപ്പി പിന്നിട്ടു. രക്തരക്ഷസ്സിന്റെ വേഷത്തിലേക്കു തിരഞ്ഞെടുക്കപ്പെടാൻ സഹായകമായത് ചിപ്പിയുടെ ആറടി ഉയരമാണ്.മാർക്കോ സിനിമയിലും ചിപ്പിക്കു വേഷം ലഭിച്ചിരുന്നു. ‘പെറ്റ് ഡിറ്റക്ടീവ് ’ സിനിമയിൽ പ്രധാന നടീനടൻമാരായി വേഷമിടുന്ന ഷറഫുദിനും നടി അനുപമ പരമേശ്വരനും തമ്മിലുള്ള സംഘട്ടനരംഗം സംവിധാനം ചെയ്തതു ചിപ്പിയാണ്. 20 സാങ്കേതിക വിദഗ്ധരാണ് സ്റ്റേജ് കൈകാര്യം ചെയ്യുന്നത്. 10,000 ചതുരശ്ര അടിയാണ് വേദി.വിമാനം ഇറങ്ങുന്നതും കാറുകളെത്തുന്നതും നാടകത്തിലുണ്ട്. 120 പേരാണ് നാടകത്തിന്റെ അണിയറയിൽ.
പ്രദർശനം
നാഗമ്പടം മൈതാനത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും രാത്രി 9നും രക്തരക്ഷസ്സ് നാടകം അരങ്ങേറും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2നും വൈകിട്ട് 6നും രാത്രി 9നും പ്രദർശനമുണ്ടാവും. English Summary:
Raktharakshassu Drama is set to expand into Telugu and Kannada, with the lead actress and Rakshas undergoing language training. The play features elaborate stage designs and a large cast, bringing a mix of tranquility and terror to audiences. |
|