തിംഫു∙ ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവരെ വെറുതെവിടില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനിൽ വച്ചാണ് മോദിയുടെ പ്രതികരണം. ‘‘ഇന്ന് ഞാൻ ഭാരിച്ച ഹൃദയത്തോടെയാണ് ഇവിടെ വന്നിട്ടുള്ളത്. ഇന്നലെ ഡൽഹിയിലുണ്ടായ സംഭവം എല്ലാവരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. സ്ഫോടനത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. ഇന്ന് ഈ രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. സ്ഫോടനം അന്വേഷിക്കുന്ന ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ വേരുകൾ നമ്മുടെ അന്വേഷണ ഏജൻസികൾ കണ്ടെത്തും. ആസൂത്രകരെ ആരെയും വെറുതെ വിടില്ല. സ്ഫോടനത്തിനു കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’–മോദി പറഞ്ഞു.
- Also Read ചെങ്കോട്ട സ്ഫോടനം; അന്വഷണം ‘വൈറ്റ് കോളർ’ മൊഡ്യൂളിലേക്ക്; ചാവേറും പിന്നിലുള്ളവരും ഡോക്ടർമാർ?
ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉറപ്പു നൽകി. ഡൽഹിയിൽ നടന്ന ‘ഡൽഹി ഡിഫൻസ് ഡയലോഗ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടുപിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ‘‘ഇന്നലെ ഡൽഹിയിൽ നടന്ന ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് എന്റെ നാട്ടുകാർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കും. ഉത്തരവാദികളായവരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ല’’ – രാജ്നാഥ് സിങ് പറഞ്ഞു. കേന്ദ്ര ഏജൻസികൾ ഡൽഹി പൊലീസുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
- Also Read പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം, ഫാർമസിസ്റ്റും ഇര
English Summary:
Delhi blast investigation: Prime Minister Modi has vowed to bring the perpetrators of the Delhi blast to justice, and investigations are underway to uncover the roots of the attack. |
|