കൊച്ചി∙ സ്ഥിരമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കാത്തവരുടെ വിവരങ്ങൾ (കെവൈസി) ചോർത്തി 300 കോടി രൂപയുടെ ഹവാല ഇടപാടുകൾ കേരളത്തിൽ നടത്തിയതായി ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ മറവിൽ ഇന്തൊനീഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന‌് ആറ് മാസത്തിനിടയിലാണ് ഇത്രയും പണം കടത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം. മലപ്പുറം സ്വദേശികളായ മുഹമ്മദലി മാളിയേക്കൽ, റാഷിദ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
രഹസ്യ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ വഴി ക്രിപ്റ്റോ കറൻസി ഇന്ത്യൻ രൂപയിലേക്കു മാറ്റിയെടുക്കുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് ഈ തുക സ്വന്തം അക്കൗണ്ടുകൾ സ്ഥിരമായി പരിശോധിക്കാത്ത സാധാരണക്കാരുടെ അക്കൗണ്ടുകൾ വഴി മാറ്റിയെടുക്കും.തട്ടിപ്പിനു മറയാവുന്ന നിക്ഷേപകരുടെ പേരിൽ അവർ പോലും അറിയാതെ നെറ്റ് ബാങ്കിങ് ഇടപാടുകൾ നടത്തിയാണു പണം പിൻവലിക്കുന്നത്. പണം നിക്ഷേപിക്കപ്പെടുന്ന ഘട്ടത്തിൽ അവിചാരിതമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഇടവന്നാൽ മാത്രം വൻതുക അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട വിവരം അറിയുകയുള്ളു.
തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ തുടക്കത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. മുഹമ്മദലി, റാഷിദ് എന്നിവരുടെ വീടുകളിൽ നടക്കുന്ന പരിശോധന പൂർത്തിയാക്കുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷ.സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെവൈസി വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്ന നിർദേശം പ്രധാനപ്പെട്ട ബാങ്കുകളെല്ലാം ഇടപാടുകാർക്ക് സന്ദേശങ്ങളായി ഇടവിട്ട് അയയ്ക്കാറുണ്ട്.
English Summary:
Hawala scam involving KYC data theft and cryptocurrency transactions has been detected in Kerala. The income tax department is investigating a 300 crore hawala scam involving the theft of KYC data and cryptocurrency transactions. The investigation is focused on Malappuram and Kozhikode districts. |