പുല്ലൂറ്റ് ∙ ദേശീയപാത 66 നിർമാണത്തിനു വേണ്ടി കനോലി കനാലിൽ നടക്കുന്ന മണൽ ഖനനം കടുത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നു. പുല്ലൂറ്റ് പാലത്തിന്റെയും കരൂപ്പടന്ന പാലത്തിന്റെയും ഇടയിൽ മൂന്നു കിലോമീറ്റർ പ്രദേശത്ത് നിന്നു മാത്രം മൂന്നു മാസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്തു കഴിഞ്ഞു. ഇനിയും ഖനനം തുടർന്നാൽ 1961 ൽ ഉദ്ഘാടനം ചെയ്ത പുല്ലൂറ്റ് പാലത്തിന്റെ പതനം ആസന്നമാണ്. വർഷങ്ങൾക്കു മുൻപ് തന്നെ പാലം അപകടാവസ്ഥയിൽ ആണെന്ന് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
മഞ്ഞനക്കാട് ഭാഗത്തുള്ള മണൽ സംഭരണ കേന്ദ്രത്തിൽ നിന്നു മൂന്നു മാസത്തിനുള്ളിൽ ആയിരക്കണക്കിന് ലോറി മണൽ കൊണ്ടു പോയിട്ടുണ്ട്. രാത്രി മുഴുവനും വളരെ ഇടുങ്ങിയ ഈ വഴിയിലൂടെയുള്ള മണൽ കടത്ത് കാരണം പ്രദേശത്തെ പല വീടുകളുടെയും മതിലുകൾ ഇടിഞ്ഞു വീഴാറായ നിലയിലും വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ വീഴുകയും ചെയ്തു. റോഡുകൾ തകർന്നതു മൂലം സ്കൂൾ, മദ്രസ വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെ യാത്ര ദുഷ്കരമായി.
അപകടങ്ങളും പതിവായി. പൊടിശല്യം അസഹനീയമായതോടെ മുതിർന്നവരും കുട്ടികളും അസുഖബാധിതരായി. ചില കുടുംബങ്ങൾ വാടക വീടുകളിലേക്ക് താമസം മാറ്റി. ഇനിയും മണൽ ഖനനം തുടർന്നാൽ വലിയ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുന്നത്. കക്ക, ചെമ്മീൻ, മത്സ്യങ്ങളുടെയും, മറ്റു സൂക്ഷ്മ ജീവികളുടെയും ആവാസ വ്യവസ്ഥ തകർന്നു വംശനാശം സംഭവിക്കും. പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമാവുകയാണ്. English Summary:
Sand mining in Kanoli Canal is causing significant environmental damage. The excessive sand extraction threatens the Pullut Bridge and disrupts the local ecosystem, impacting residents and their livelihoods, further causing irreversible damage to marine life. |