മൂവാറ്റുപുഴ ∙ ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ ലക്ഷ്യമിട്ടാണ് പൊലീസ് പുലർച്ചെ മുതൽ പരിശോധനകൾ ആരംഭിച്ചത്. മൂവാറ്റുപുഴ, വാഴക്കുളം, പിറവം, കൂത്താട്ടുകുളം, കല്ലൂർക്കാട്, പോത്താനിക്കാട്, ചോറ്റാനിക്കര, രാമമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിന്നുൾപ്പെടെയുള്ള നൂറോളം പൊലീസുകാരാണ് സൈബർ ഹണ്ടിനു നേതൃത്വം നൽകുന്നത്.
സൈബർ തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്നവരെയും തട്ടിപ്പ് പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ഇതിലേക്ക് എത്തുന്ന പണത്തിനു കമ്മിഷൻ പറ്റുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിനു മൂവാറ്റുപുഴയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിരുന്ന സംഭവത്തിൽ നേരത്തെ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സമാനമായ വിധത്തിൽ ഒട്ടേറെ അക്കൗണ്ടുകൾ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് തുടരുന്നത്. പേഴയ്ക്കാപ്പിള്ളിയിലെ കോൺഗ്രസ് നേതാവിന്റെ ഭാര്യയും പിടിയിലാവരുടെ സംഘത്തിൽ ഉണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കും.
English Summary:
Cyber Hunt Ernakulam targets digital fraud. Police are investigating online scams and have arrested multiple individuals in Ernakulam, focusing on cybercrime prevention. |