നെയ്യാറ്റിൻകര ∙ ഭക്ഷ്യവിഷബാധയേറ്റ് നാൽപതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞിരംകുളം, പുതിയതുറ, പുത്തൻകട, ഊരമ്പ് ചന്തകളിൽ നിന്ന് വാങ്ങിയ ‘ചെമ്പല്ലി’ ഇനത്തിൽപ്പെട്ട മീൻ ആണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായതെന്ന് കരുതുന്നു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞദിവസം വൈകിട്ടോടെയാണ് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി ആളുകൾ പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയത്. ഇവരിൽ കൂടുതൽ ബുദ്ധിമുട്ടുള്ളവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരംകുളം സ്വദേശികളായ അജ്ഞന എസ്.ജോസ് (25), സുജിത്ത് (29), വത്സല (50), മനു (29), മഞ്ജുള (26), മോഹനചന്ദ്രൻ (61), ഷീല (52), ക്രിസ്തുദാസ് (65), സരള ജാസ്മിൻ (52), ചാണി സ്വദേശി ഷെറിൻ (40), പുത്തൻകട സ്വദേശികളായ ത്രേസ്യ (68), ലക്ഷ്മണൻ (78), അടിമലത്തുറ സ്വദേശികളായ മെറീന (32), മേരി സിലുവയ്യൻ (62), മെർലിൻ (26), ഷൈല പ്രവീൺ (32), അംബ്രോസ് (71), പുല്ലുവിള സ്വദേശി ജയ (72) തുടങ്ങിയവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പഴയകട, ഊരമ്പ്, ചാമവിള, കുറുവാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരെയും ബാധിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രം രണ്ടുദിവസങ്ങളിലായി 27 പേർ ചികിത്സ തേടി. കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലും നഗരത്തിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്. വയറിളക്കത്തിനും ഛർദിക്കും പുറമേ, ശക്തമായ വയറുവേദന, വയർ എരിച്ചിൽ, തലവേദന, തല കറക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.
വില്ലൻ ചെമ്പല്ലി ?
പുല്ലുവിളയ്ക്കു സമീപം പള്ളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നാണ്കാഞ്ഞിരംകുളം, പുതിയതുറ, പുത്തൻകട, ഊരമ്പ് ചന്തകളിൽ വിൽപനയ്ക്കുള്ള മീൻ എത്തിച്ചത്. ഇത്തരത്തിൽ എത്തിച്ച ‘ചെമ്പല്ലി’ ഇനത്തിൽപ്പെട്ട മീനാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. ഈ മാർക്കറ്റിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്തിക്കുന്നുണ്ട്. റോഡ് മാർഗമാണ് കൂടുതലും എത്തിക്കുന്നത്. ശീതീകരിച്ച സംവിധാനമുണ്ടെങ്കിലും മീൻ കേടാകാതിരിക്കാൻ ഫോർമലിൻ പോലുള്ള രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. English Summary:
Food poisoning outbreak reported in Neyyattinkara after consuming Chempalli fish. Around forty people sought treatment in various hospitals due to symptoms like diarrhea and vomiting. The fish was suspected to be contaminated, possibly due to chemicals used for preservation. |