തിരുവനന്തപുരം∙ 2019 ഡിസംബർ 9ന് ഉണ്ണികൃഷ്ണന്‍ പോറ്റി വിവാദ ഇ– മെയിൽ അയച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവിന്. ശബരിമല ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യ ജോലികൾ പൂർത്തിയാക്കിയശേഷം തന്റെ പക്കൽ സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇതുപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇ–മെയിലിൽ ഉള്ളത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച ഇ–മെയിൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്, അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്.
- Also Read ‘ഒരിടംവരെ പോകാനുണ്ട്’: സഹോദരിയുടെ വീട്ടിലെത്തി മകനെ ഏൽപിച്ചു; അധ്യാപികയും ഭർത്താവും ജീവനൊടുക്കി
‘‘2019 ജൂലൈ 19നാണ് സ്വർണപ്പാളികൾ ഇളക്കിക്കൊണ്ടുപോയതായി കാണുന്നത്. അതു തിരിച്ചു സ്ഥാപിക്കുന്നത് സെപ്റ്റംബർ മാസത്തിലും. ഈ സമയത്ത് ഞാൻ കമ്മിഷണറോ പ്രസിഡന്റോ അല്ല. വെറുതേ ഒഴിയാൻവേണ്ടി പറയുന്നതല്ല, എല്ലാത്തിനും രേഖകളുണ്ട്. ഇന്നലത്തെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഒരു ഇ–മെയിലിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചിട്ടുണ്ട്. നേരിട്ട് ഒരു കാര്യത്തിനും വന്നിട്ടില്ല. ശബരിമലയിലെ അന്നദാനത്തിന് സഹകരിച്ചിട്ടുണ്ട്. ശബരിമലയിൽ ധാരാളം സ്പോൺസർമാർ എത്താറുണ്ട്. അതിലെ ഒരാളായിട്ട് അവിടെ പോറ്റിയെ കണ്ടിട്ടുണ്ട്. ദേവസ്വം ബോർഡ് ഓഫിസിൽ നിൽക്കുന്നതും കണ്ടിട്ടുണ്ട്. അടുത്ത് സംസാരിച്ചിട്ടില്ല. സ്പോൺസറെന്ന നിലയിൽ അയാളെ അറിയാം’’ – എൻ. വാസു പറഞ്ഞു.
- Also Read മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?
ദേവസ്വം ബോര്‍ഡിന്‍റെ സ്വര്‍ണത്തെക്കുറിച്ചല്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ മെയിലില്‍ പരാമര്‍ശിച്ചതെന്നു വാസു പറഞ്ഞു. പോറ്റി ചോദിച്ചത് ഉപദേശം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണത്തെക്കുറിച്ച് അറിയാവുന്നത് തിരുവാഭരണം കമ്മിഷണര്‍ക്കാണെന്നും എൻ.വാസു പറഞ്ഞു. പോറ്റിയുടെ ആ മെയിൽ കമ്മിഷണർക്ക് അയച്ചു കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ശബരിമല സന്നിധാനത്തെ സ്വർണമാണിതെന്ന് ഇ–മെയിൽ കിട്ടുമ്പോൾ കരുതാൻ കഴിയുമോ?. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരപാലകശിൽപങ്ങളിൽ സ്വർണം പൂശാനാണ് പോറ്റിയും ദേവസ്വം ബോർഡുമായുള്ള കരാർ. അങ്ങനെ പൂശിയ സ്വർണത്തിന്റെ ബാക്കിയെന്തു ചെയ്യണമെന്ന് ചോദിച്ചതാണെന്നാണ് ആരും കരുതുക. ഉണ്ണികൃഷ്ണൻ പോറ്റി അനുമതിയല്ല ചോദിച്ചത് ഉപദേശമാണ്’’ – എൻ. വാസു പറഞ്ഞു.
അതേസമയം, താൻ ചുമതലയേൽക്കുന്നതിന് മുൻപുള്ള കാര്യങ്ങളിലാണ് ആരോപണങ്ങളെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വാസു പറഞ്ഞു. ശബരിമലയിലെ സ്വർണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2019ന് മുൻപ് രേഖകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവാഭരണം കമ്മിഷണറാണ് ഇത്തരം കാര്യങ്ങളുടെ ചുമതലക്കാരനെന്നും വാസു വിശദീകരിച്ചു. English Summary:
N. Vasu Clarifies Connection to Unnikrishnan Potti: N. Vasu clarifies his connection with Unnikrishnan Potti regarding the Sabarimala gold issue. He states that he only offered advice and was not directly involved with the gold embellishments. The email from Potti was regarding his own gold, not the Devaswom Board\“s. |